വത്തിക്കാൻ സിറ്റി: ലോകത്തെ ഏറ്റവും വലിയ ആണവശക്തികളായ അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' (New START) പുതുക്കണമെന്ന ശക്തമായ അഭ്യർത്ഥനയുമായി ലിയോ പതിനാലാമൻ മാർപാപ്പ രംഗത്തെത്തി. ബുധനാഴ്ച വത്തിക്കാനിൽ നടന്ന പൊതുദർശന പരിപാടിക്കിടെയാണ്, പുതിയൊരു ആയുധപ്പന്തയത്തിലേക്ക് ലോകം നീങ്ങുന്നത് തടയാൻ കരാർ നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചത്.
2010-ൽ അമേരിക്കയും റഷ്യയും ഒപ്പുവെച്ച ഈ ചരിത്രപ്രധാനമായ ഉടമ്പടിയുടെ കാലാവധി ഫെബ്രുവരി 5 വ്യാഴാഴ്ച അവസാനിക്കുകയാണ്. കരാർ പുതുക്കിയില്ലെങ്കിൽ പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഇരുരാജ്യങ്ങളുടെയും ആണവശേഖരത്തിന്മേലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. ഭയത്തിന്റെയും അവിശ്വാസത്തിന്റെയും യുക്തിക്ക് പകരം പൊതുനന്മ ലക്ഷ്യമിട്ടുള്ള നയങ്ങൾ സ്വീകരിക്കാൻ ലോകനേതാക്കൾ തയ്യാറാകണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.
കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ അറിയിച്ചിരുന്നെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. കരാർ അവസാനിക്കുന്നത് ആഗോള സുരക്ഷയെ ബാധിക്കുമെന്നും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആണവശക്തി വർദ്ധിപ്പിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.