പാകിസ്ഥാനിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട പെർത്ത് സ്വദേശിനിയായ ഒമ്പത് വയസുകാരി ഹാനിയ അഹമ്മദിന്റെ പിതാവ് അദീൽ അഹമ്മദ്, പ്രാദേശിക പൊലീസിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി രംഗത്തെത്തി. ജൂൺ 10-ന് ഇസ്ലാമാബാദിന് സമീപമുള്ള ചക്‌വാലിൽ ആയുധധാരികളായ കവർച്ചാസംഘത്തെ പിന്തുടരുന്നതിനിടെ പൊലീസ് കുടുംബം സഞ്ചരിച്ചിരുന്ന വാടക കാർ തെറ്റിദ്ധരിച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഹാനിയ കൊല്ലപ്പെടുകയും അദീലിനും മകനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നതിന് മുമ്പ് ഒരു ശ്യൂനമായ രേഖയിൽ ഒപ്പും വിരലടയാളവും ഇടാൻ പൊലീസ് നിർബന്ധിച്ചുവെന്നാണ് അദീലിന്റെ പരാതി. സംഭവത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയതായി പഞ്ചാബ് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പരാതിയിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കാൻ പ്രാദേശിക പൊലീസ് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൗദി അറേബ്യയിലേക്കുള്ള ഇസ്ലാമിക തീർഥാടന യാത്രയ്ക്കിടെ ബന്ധുക്കളെ സന്ദർശിക്കാനാണ് അഹമ്മദ് കുടുംബം പാകിസ്ഥാനിലെത്തിയത്. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ആവശ്യപ്പെട്ടിരുന്നു.