ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകിയ നിർദേശങ്ങള്‍ തള്ളി ഇറാൻ. പകരം യുദ്ധം അവസാനിപ്പിക്കുന്നതിന് അഞ്ച് നിബന്ധനകൾ വെച്ച് ഇറാൻ. വെടിനിർത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളിയാണു വെടിനിർത്തലിനുള്ള അഞ്ച് ആവശ്യങ്ങൾ ഇറാൻ മുന്നോട്ടുവെച്ചത്. ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയാണു ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നൽകണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം, പ്രോക്സി ഗ്രൂപ്പുകള്‍ക്ക് നേരെയുള്ള ആക്രമണം നിർത്തണം, സമാധാന ചർച്ച ഈ വാരാന്ത്യം വേണം, എന്നിവയാണ് നിബന്ധനകൾ. അതേസമയം ഇറാൻ്റെ സംഘർഷബാധിത പ്രദേശമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ വിദേശ കപ്പലുകൾക്ക് ഇറാൻ 2 മില്യൺ ഡോളർ( ഏകദേശം 18 കോടി രൂപ) തുക ഇടാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വെടിനിർത്തൽ കരാറിൽ അമേരിക്കയുടെ ആവശ്യങ്ങൾ അറിയിച്ച് ട്രംപ് രംഗത്തെത്തിയത് പിന്നാലെയാണ് ഇറാൻ്റെ പുതിയ നീക്കം.
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാന് 15 നിർദേശങ്ങളുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ചിരുന്നു. ആണവ പദ്ധതിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക തുടങ്ങിയ 15 വ്യവസ്ഥകളാണ് വെടിനിർത്തലിൻ്റെ ഭാഗമായി ട്രംപ് മുന്നോട്ട് വെച്ചത്. ഇറാൻ അമേരിക്കയുടെ ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഒരു മാസത്തേയ്ക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് സാമാധന ചർച്ചകൾ നടത്താമെന്നാണ് ട്രംപ് അറിയിച്ചത്. എന്നാൽ ട്രംപിൻ്റെ ആവശ്യം അവഗണിച്ചുകൊണ്ടാണ് ഇറാൻ്റെ മറുപടി. വെടിനിർത്തൽ വേണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഇറാൻ പറയുന്നത്.