വാഷിംഗ്ടൺ: റഷ്യയുമായി വ്യാപാരം തുടരുന്നതിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നാറ്റോ. റഷ്യയുമായി വ്യാപാരം തുടർന്നാൽ കനത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്നാണ് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ബ്രസീൽ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. യുക്രെയ്‌ന് പുതിയ ആയുധങ്ങൾ നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് കടുത്ത തീരുവ ചുമത്തുമെന്നും നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാർക്ക് റുട്ടെയുടെ പ്രസ്താവന.
പുടിൻ സമാധാന ചർച്ചകൾ ഗൗരവമായി എടുക്കാത്ത സാഹചര്യത്തിൽ റഷ്യയുമായി വ്യാപാരം തുടരുകയോ റഷ്യയിൽ നിന്ന് എണ്ണയോ വാതകമോ വാങ്ങുകയോ ചെയ്താൽ 100 ശതമാനം ദ്വിതീയ ഉപരോധം ഏർപ്പെടുമെന്നാണ് നാറ്റോ സെക്രട്ടറി ജനറലിൻ്റെ മുന്നറിയിപ്പ്. സമാധാന ചർച്ചകളിൽ ഗൗരവമായി പങ്കുചേരാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യ, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങളിലെ നേതാക്കളോട് മാർക്ക് റുട്ടെ അഭ്യർത്ഥിച്ചു.'ദയവായി വ്‌ളാഡിമിർ പുടിനെ വിളിച്ച് സമാധാന ചർച്ചകൾ ഗൗരവമായി എടുക്കണമെന്ന് പറയൂ. അല്ലാത്തപക്ഷം ഇത് ബ്രസീലിനും ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ തോതിൽ തിരിച്ചടിയാകും' എന്നായിരുന്നു നാറ്റോ ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്.