ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാജ്യത്ത് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെതിരായ നിരോധനം അടുത്ത അധ്യയന വർഷം ആരംഭിക്കുന്ന സെപ്റ്റംബറോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനോട് നിയമനടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചു.
“നിയമനടപടികൾ അതിവേഗം പൂർത്തിയാക്കാൻ സർക്കാരിനോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറിൽ പുതിയ അധ്യയന വർഷം തുടങ്ങുമ്പോഴേക്കും ഇത് പ്രാബല്യത്തിൽ വരണം,” എന്നാണ് എഎഫ്‌പി ഉദ്ധരിച്ച് മാക്രോൺ പറഞ്ഞത്.
സോഷ്യൽ മീഡിയ നിരോധനത്തിന് പുറമെ വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നതും വിലക്കുന്നതിനെ അദ്ദേഹം പിന്തുണച്ചു.
“നമ്മുടെ കുട്ടികളുടെയും യുവാക്കളുടെയും മസ്തിഷ്കങ്ങൾ വിൽപ്പനയ്ക്കുള്ളതല്ല — അമേരിക്കൻ പ്ലാറ്റ്‌ഫോമുകൾക്കും ചൈനീസ് ആൽഗോരിതങ്ങൾക്കും പോലും,” അദ്ദേഹം പറഞ്ഞു
ഈ വിഷയത്തിൽ ഫ്രാൻസ് നിയമസഭയിൽ ചർച്ചകൾ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട കരട് ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനാണ് തീരുമാനം.
2025 ഡിസംബറിൽ ഓസ്‌ട്രേലിയ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് വിലക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരുന്നു. ഉപയോക്താക്കൾക്ക് പിഴ ചുമത്താതെ, ഈ പ്രായപരിധിക്ക് താഴെയുള്ളവർക്ക് അക്കൗണ്ട് അനുവദിക്കാതിരിക്കാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിയമം നിർബന്ധമാക്കുന്നു.