(Getty Image)
World

യൂറോപ്പിൽ കനത്ത ഉഷ്ണതരംഗം; ഫ്രാൻസിൽ താപനില 40 ഡിഗ്രി കടന്നു, കടുത്ത ജാഗ്രതാ നിർദ്ദേശം

താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നതോടെ ഫ്രാൻസിന്റെ പകുതിയോളം ഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ കടുത്ത ജാഗ്രതാ നിർദ്ദേശമായ 'റെഡ് അലർട്ട്' പ്രഖ്യാപിച്ചു.

Elizabath Joseph

പാരിസ്: ആഗോള കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് യൂറോപ്യൻ ഭൂഖണ്ഡത്തിലുടനീളം കനത്ത ഉഷ്ണതരംഗം വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നതോടെ ഫ്രാൻസിന്റെ പകുതിയോളം ഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ കടുത്ത ജാഗ്രതാ നിർദ്ദേശമായ 'റെഡ് അലർട്ട്' പ്രഖ്യാപിച്ചു. കടുത്ത ചൂട് കാരണം രാജ്യത്തെ 845 സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൂട് ക്രമാതീതമായി ഉയർന്നതോടെ ഫ്രാൻസിൽ അടിയന്തര രക്ഷാസേനയെയും സൈന്യത്തെയും കാട്ടുതീ (Bushfire) പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ മദ്യപാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും വാരാന്ത്യത്തിൽ നടത്താനിരുന്ന ഔട്ട്ഡോർ കായിക വിനോദങ്ങൾ റദ്ദാക്കുകയും ചെയ്തു. പാരിസിലെ ഈഫൽ ടവർ ഉൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് തണുപ്പ് നൽകാനായി മഞ്ഞിന്റെ കണികകൾ പുറപ്പെടുവിക്കുന്ന 'മിസ്റ്റിങ് സ്റ്റേഷനുകൾ' (Misting stations) സ്ഥാപിച്ചിട്ടുണ്ട്. റോമിലെത്തിയ വിനോദസഞ്ചാരികൾ നഗരത്തിലെ ജലധാരകളെയാണ് ചൂടിൽ നിന്നും രക്ഷപ്പെടാൻ ആശ്രയിക്കുന്നത്. കനത്ത ചൂടിൽ റെയിൽവേ ട്രാക്കുകൾക്കും ഇലക്ട്രിക് കേബിളുകൾക്കും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഫ്രാൻസിൽ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. ആണവനിലയങ്ങളിലേക്കുള്ള ജലവിതരണം കൃത്യമായി നിരീക്ഷിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

മരണസംഖ്യ ഉയരുന്നു; ജാഗ്രതയിൽ മറ്റ് രാജ്യങ്ങളും:

ചൂടിൽ നിന്നും രക്ഷ നേടാനായി നദികളിലും കടലിലും ഇറങ്ങിയ നാല് കുട്ടികൾ ഫ്രാൻസിൽ മുങ്ങിമരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജർമ്മനിയിൽ റൈൻ നദിയിൽ കുളിക്കാനിറങ്ങിയ ഒരാൾ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സ്പെയിൻ, ഇറ്റലി, ജർമ്മനി, യുകെ എന്നീ രാജ്യങ്ങളും വരും ദിവസങ്ങളിൽ കനത്ത ചൂടിനെ നേരിടാൻ ഒരുങ്ങുകയാണ്. യുകെയിൽ താപനില 35 ഡിഗ്രി കടക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ തെക്കൻ ഇംഗ്ലണ്ടിലും വെയ്‌ൽസിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനമാണ് ഈ കടുത്ത ഉഷ്ണതരംഗങ്ങൾക്ക് കാരണമെന്ന് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടയിൽ യൂറോപ്പിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരണമടഞ്ഞത്. 2003-ൽ ഫ്രാൻസിലുണ്ടായ കടുത്ത ഉഷ്ണതരംഗത്തിൽ 15,000-ത്തോളം പ്രായമായ ആളുകൾ മരണപ്പെട്ടിരുന്നു. നിലവിൽ തെരുവ് താമസക്കാർ, പ്രായമായവർ എന്നിവരുടെ സുരക്ഷയ്ക്കായി പ്രത്യേക മെഡിക്കൽ സംഘങ്ങളെ അധികൃതർ നിയോഗിച്ചിട്ടുണ്ട്.

SCROLL FOR NEXT