പെരെയ്‌റ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കെട്ടിടങ്ങൾ തകർന്നു.  (Miguel Angel Lopez)
World

കൊളംബിയയിൽ ഭൂചലനം; 111 പേർ മരിച്ചു, ദേശീയ ദുരന്താവസ്ഥ പ്രഖ്യാപിച്ചു

ബൊഗോട്ടയിൽ നിന്ന് ഏകദേശം 402 കിലോമീറ്റർ പടിഞ്ഞാറുള്ള ചോക്കോ മേഖലയിലെ San José del Palmar പ്രദേശമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഏകദേശം 106 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം.

Safvana Jouhar

കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിൽ ഉണ്ടായ 7.4 തീവ്രതയുള്ള ഭൂചലനത്തിൽ കുറഞ്ഞത് 111 പേർ മരിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൊളംബിയൻ സർക്കാർ ദേശീയ ദുരന്താവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 402 കിലോമീറ്റർ പടിഞ്ഞാറുള്ള ചോക്കോ മേഖലയിലെ San José del Palmar പ്രദേശമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഏകദേശം 106 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം.

നിയോ-ഗോത്തിക് കത്തീഡ്രലിന്റെ ഒരു ഗോപുരവും ഭൂചലനത്തിൽ തകർന്നുവീണു.

പെരെയ്‌റ നഗരത്തിൽ 18 പേരും മാനിസാലസിൽ രണ്ട് പേരും വാലെ ഡെൽ കൗക്ക മേഖലയിലെ 27 പേരും മരിച്ചതായി പ്രാദേശിക അധികൃതർ അറിയിച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതിനെ തുടർന്ന് രക്ഷാപ്രവർത്തനം ശക്തമാക്കി. പെരെയ്‌റ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കെട്ടിടങ്ങൾ തകർന്നു. വിമാനത്താവളങ്ങളിലും നാശനഷ്ടങ്ങളുണ്ടായതിനെ തുടർന്ന് നിരവധി വിമാന സർവീസുകൾ നിർത്തിവച്ചു. അടിയന്തര വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിനായി പെരെയ്‌റയിൽ കർഫ്യൂ പ്രഖ്യാപിക്കുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. മാനിസാലസിലെ പ്രശസ്തമായ നിയോ-ഗോത്തിക് കത്തീഡ്രലിന്റെ ഒരു ഗോപുരവും ഭൂചലനത്തിൽ തകർന്നുവീണു. കാലിയിലും നിരവധി കെട്ടിടങ്ങൾ തകർന്നതായി അധികൃതർ അറിയിച്ചു.

ഭൂചലനത്തിന്റെ പ്രകമ്പനം അയൽരാജ്യങ്ങളായ ഇക്വഡോറിലും പനാമയിലും അനുഭവപ്പെട്ടു.

ഭൂചലനത്തിന്റെ പ്രകമ്പനം അയൽരാജ്യങ്ങളായ ഇക്വഡോറിലും പനാമയിലും അനുഭവപ്പെട്ടെങ്കിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊളംബിയൻ ജിയോളജിക്കൽ സർവീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിത്. തുടർന്ന് 2.8, 4.8 തീവ്രതയുള്ള തുടർചലനങ്ങളും അനുഭവപ്പെട്ടു. രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. കൂടുതൽ തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജനങ്ങളോട് അധികൃതരുടെ നിർദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൊളംബിയയിലുള്ള ഓസ്‌ട്രേലിയൻ പൗരന്മാർക്ക് അടിയന്തര സഹായം ആവശ്യമെങ്കിൽ ബൊഗോട്ടയിലെ ഓസ്‌ട്രേലിയൻ എംബസിയുമായി ബന്ധപ്പെടണമെന്ന് Smartraveller മുന്നറിയിപ്പ് നൽകി. യാത്രക്കാർ വിമാന സർവീസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ വിമാനക്കമ്പനികളിൽ നിന്ന് പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

- Associated Press

SCROLL FOR NEXT