ഫിജിയുമായി പുതിയ പ്രതിരോധ സഖ്യത്തിൽ ഓസ്ട്രേലിയ ഒപ്പുവെച്ചതിന് പിന്നാലെ ദക്ഷിണ പസഫിക്കിൽ മിസൈൽ പരീക്ഷണം നടത്തുമെന്ന് ചൈന അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ പരീക്ഷണം നടക്കുമെന്നാണ് ചൈന ഓസ്ട്രേലിയക്കും ന്യൂസിലൻഡിനും ഔദ്യോഗികമായി അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഓസ്ട്രേലിയയ്ക്ക് ചൈനയുടെ അറിയിപ്പ് ലഭിച്ചത്. വിഷയത്തിൽ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർൾസ് പിന്നീട് മാധ്യമങ്ങളെ കാണും.
അതേദിവസം തന്നെ ഫിജി തലസ്ഥാനമായ സുവയിൽ പ്രധാനമന്ത്രി ആന്തണി അൽബനീസും ഫിജി പ്രധാനമന്ത്രി സിറ്റിവേനി റബുകയും 'ഓഷ്യൻ ഓഫ് പീസ്' പ്രതിരോധ സഖ്യത്തിലും 'വുവാലെ യൂണിയൻ' കരാറിലും ഒപ്പുവച്ചു. സായുധ ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കാനും മേഖല നേരിടുന്ന സുരക്ഷാ ഭീഷണികളിൽ ഒരുമിച്ച് ആലോചിക്കാനുമുള്ള വ്യവസ്ഥകളാണ് കരാറിലുള്ളത്. എന്നാൽ ഈ കരാർ ചൈനയുമായുള്ള ഫിജിയുടെ ബന്ധത്തെ ബാധിക്കില്ലെന്നും, "നിങ്ങളുടെ ശത്രുക്കൾ എന്റെയും ശത്രുക്കളാകണമെന്നില്ല"ന്നും റബുക വ്യക്തമാക്കി. അതേസമയം, ഇൻഡോ-പസഫിക് മേഖലയെ "സ്വതന്ത്രവും തുറന്നതുമായ പ്രദേശം" ആക്കാനുള്ള നീക്കങ്ങളെ കഴിഞ്ഞ ആഴ്ച ചൈന വിമർശിച്ചിരുന്നു. അമേരിക്ക, ന്യൂസിലൻഡ്, പാപുവ ന്യൂ ഗിനിയ എന്നിവയ്ക്കു പിന്നാലെ ഓസ്ട്രേലിയയുടെ നാലാമത്തെ ഔദ്യോഗിക പ്രതിരോധ സഖ്യമാണ് ഫിജിയുമായുള്ളത്. ഇരുരാജ്യങ്ങളുടെയും ബന്ധത്തെ പുതിയ തന്ത്രപ്രധാന ഘട്ടത്തിലേക്ക് ഉയർത്തുന്ന കരാറാണിതെന്ന് അൽബനീസും റബുകയും അഭിപ്രായപ്പെട്ടു. ഫിജി സന്ദർശനത്തിന് ശേഷം അൽബനീസ് സോളമൻ ദ്വീപുകൾ സന്ദർശിക്കുകയും തുടർന്ന് ഇന്ത്യ, പാപുവ ന്യൂ ഗിനിയ, സമോവ, ടോംഗ എന്നീ രാജ്യങ്ങളുടെ നേതാക്കളെ ഓസ്ട്രേലിയയിൽ സ്വീകരിക്കുകയും ചെയ്യും. കഴിഞ്ഞ ആഴ്ച വനുവാട്ടുവുമായി നകമാൽ കരാറിൽ ഒപ്പുവെച്ച ഓസ്ട്രേലിയ, സോളമൻ ദ്വീപുകളുമായുള്ള ചർച്ചകളും പുനരാരംഭിച്ചിട്ടുണ്ട്.