വാഷിങ്ടണ്‍: എഐ ടൂളുകളുള്ളപ്പോൾ ജീവനക്കാർ അധികം വേണ്ടെന്ന് പ്രഖ്യാപിച്ച് കൂട്ടപ്പിരിച്ചുവിടൽ നടത്തി അമേരിക്കൻ ഫിൻ ടെക് കമ്പനി ബ്ലോക്ക്. പതിനായിരം ജീവനക്കാരുണ്ടായിരുന്ന, ട്വിറ്റർ സഹ സ്ഥാപകനും, മുൻ സിഇഒയുമായ ജാക്ക് ഡോർസിയുടെ കമ്പനിയായ ബ്ലോക്കിൽ നിന്ന് നാലായിരം പേരെ ഒറ്റയടിക്ക് പുറത്താക്കി. ഇന്നത്തെ കാലത്ത് ഇത്രയും ജീവനക്കാരെ കമ്പനിയുടെ പ്രവർത്തനത്തിനും മുന്നോട്ടുള്ള വളർച്ചയ്ക്കും ആവശ്യമില്ലെന്ന് പറഞ്ഞാണ് പിരിച്ചുവിടൽ. ജോലി നഷ്ടപ്പെടുന്നവർക്ക് ഇരുപത് ആഴ്ചത്തെ ശമ്പളവും, ജോലി ചെയ്ത വർഷങ്ങളുടെ എണ്ണത്തിന് അനുപാതികമായി അധിക നഷ്ടപരിഹാരവും അതിനും പുറമേ അന്‍പതിനായിരം ഡോളറും നൽകും. ഒറ്റയിടിക്ക് എണ്ണം കുറയ്ക്കുന്നതിലൂടെ ജീവനക്കാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായ ധാരണ നൽകാനാണ് ശ്രമിക്കുന്നതെന്ന് ജാക്ക് ഡോർസി അവകാശപ്പെട്ടു. കമ്പനി നല്ല ലാഭത്തിലാണെങ്കിലും ജീവനക്കാരുടെ എണ്ണം വേഗം കുറയ്ക്കുന്നതാണ് ഭാവിക്ക് നല്ലതെന്നാണ് ജാക്ക് വാദിക്കുന്നത്. എന്നാൽ ജാക്കിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്നും മോശം മാനേജ്മെന്റ് കാരണമാണ് വൻ പിരിച്ചുവിടൽ വേണ്ടി വന്നതെന്നുമെന്ന വിമർശനവും ഉയരുന്നുണ്ട്.