പശ്ചിമേഷ്യയിലെ എണ്ണ സംഭരണശാലകൾക്കും മറ്റ് നിർണായക കേന്ദ്രങ്ങൾക്കും നേരെയുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തടയാൻ ഓസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ സഹായം തേടുന്നു. പ്രധാനമായും ഇ-7എ വെഡ്‌ജ്‌ടെയിൽ (E-7A Wedgetail) നിരീക്ഷണ വിമാനങ്ങൾ വിന്യസിക്കാനാണ് സാധ്യതയെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ കിഴക്കൻ യൂറോപ്പിൽ വിജയകരമായി പരീക്ഷിച്ച ഈ വിമാനങ്ങൾക്ക് ഇറാന്റെ ഷാഹീദ് ഡ്രോണുകളെ കണ്ടെത്താൻ സാധിക്കും.
എഫ്-35 എ യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സന്നാഹങ്ങൾ ഓസ്‌ട്രേലിയക്കുണ്ടെങ്കിലും, നേരിട്ടുള്ള യുദ്ധത്തിന് സൈനികരെ അയക്കില്ലെന്ന് വിദേശകാര്യമന്ത്രി പെന്നി വോങ് വ്യക്തമാക്കി. മുൻപ് ഇറാഖ് യുദ്ധകാലത്ത് ഉണ്ടായതുപോലെയുള്ള പിഴവുകൾ ആവർത്തിക്കില്ലെന്നും അവർ പറഞ്ഞു. നിലവിൽ 'ഓപ്പറേഷൻ ബീച്ച്' (Operation Beech) വഴി പശ്ചിമേഷ്യയിലുള്ള ഓസ്‌ട്രേലിയൻ പൗരന്മാരെ ഒഴിപ്പിക്കാനാണ് രാജ്യം മുൻഗണന നൽകുന്നത്
അതേസമയം, ഓസ്‌ട്രേലിയ സൈനികമായി ഇടപെടുന്നതിനെ ഗ്രീൻസ് പാർട്ടി എതിർത്തു. എന്നാൽ, ഇറാന്റെ ആണവ പദ്ധതികൾ തടയാനുള്ള യുഎസ് നീക്കങ്ങൾക്ക് ഓസ്‌ട്രേലിയ കൂടുതൽ പിന്തുണ നൽകണമെന്ന് മുൻ പ്രധാനമന്ത്രി ടോണി ആബട്ട് ആവശ്യപ്പെട്ടു. സൈനിക സഖ്യങ്ങളിൽ നിന്നുള്ള പിന്മാറ്റം വേണമെന്ന് ലേബർ പാർട്ടിയിലെ തന്നെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.