വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, അനുനയ ചർച്ചകൾക്കായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വത്തിക്കാനിലെത്തി. ചിക്കാഗോ സ്വദേശിയായ പോപ്പ് ലിയോ പതിനാലാമനുമായി റൂബിയോ രണ്ടര മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തി.
ഇറാൻ യുദ്ധത്തോടുള്ള മാർപ്പാപ്പയുടെ വിയോജിപ്പും അമേരിക്കയുടെ കുടിയേറ്റ നയങ്ങളെ അദ്ദേഹം വിമർശിച്ചതുമാണ് ട്രംപിനെ ചൊടിപ്പിച്ചത്. മാർപ്പാപ്പയ്ക്ക് ഭീകരവാദത്തോടും കുറ്റകൃത്യങ്ങളോടും മൃദുസമീപനമാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി, "യുദ്ധം ചെയ്യുന്നവരുടെ പ്രാർത്ഥന ദൈവം കേൾക്കില്ല" എന്ന് മാർപ്പാപ്പ പ്രതികരിച്ചു. ട്രംപ് തന്നെത്തന്നെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വത്തിക്കാന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.
വിശ്വാസിയായ കത്തോലിക്കാ മതസ്ഥൻ കൂടിയായ മാർക്കോ റൂബിയോ, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യയിലെ സമാധാനം, ക്യൂബൻ പ്രശ്നങ്ങൾ എന്നിവ ചർച്ചയായി.
സമ്മാനങ്ങൾ: മാർപ്പാപ്പയ്ക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുദ്രയുള്ള ഒരു ക്രിസ്റ്റൽ ഫുട്ബോൾ പേപ്പർ വെയ്റ്റാണ് റൂബിയോ നൽകിയത്. മറുപടിയായി സമാധാനത്തിന്റെ പ്രതീകമായ ഒലിവ് മരം കൊണ്ട് നിർമ്മിച്ച പേന മാർപ്പാപ്പ റൂബിയോയ്ക്ക് സമ്മാനിച്ചു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായും വിദേശകാര്യ മന്ത്രിയുമായും റൂബിയോ കൂടിക്കാഴ്ച നടത്തും. മെലോനിയും മാർപ്പാപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും ഇറാൻ യുദ്ധത്തെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചതും റൂബിയോയുടെ സന്ദർശനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. വരാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പും 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കം കൂടിയായാണ് നിരീക്ഷകർ ഈ സന്ദർശനത്തെ കാണുന്നത്.