റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ യുക്രെയ്ൻ യുദ്ധത്തെ വിമർശിച്ചിരുന്ന രാഷ്ട്രീയ നേതാവ് ബോറിസ് നദെഷ്ദിൻ രാജ്യം വിട്ടതായി അറിയിച്ചു. റഷ്യൻ സർക്കാർ അദ്ദേഹത്തെ ‘ഫോറിൻ ഏജന്റ്’ പട്ടികയിൽ ഉൾപ്പെടുത്തി, പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയാണ് രാജ്യം വിട്ടത്. 63കാരനായ നദെഷ്ദിൻ പാരീസിലെ ഈഫൽ ടവറിന് മുന്നിൽ നിന്നുള്ള വീഡിയോ ടെലഗ്രാം ചാനലിലൂടെ തിങ്കളാഴ്ച പങ്കുവെച്ചു. “എല്ലാവർക്കും നമസ്കാരം. എനിക്ക് ചില നല്ല വാർത്തകളുണ്ട്. ഞാൻ ജീവനോടെയും സ്വതന്ത്രനായും ഇരിക്കുന്നു. നിർഭാഗ്യവശാൽ, ഇപ്പോൾ ഞാൻ റഷ്യയിലില്ല,” അദ്ദേഹം പറഞ്ഞു. തുടർന്നുള്ള കാര്യങ്ങൾ ആലോചിക്കാൻ തനിക്ക് സമയം ആവശ്യമാണെന്നും തന്റെ ഭാവി പദ്ധതികളെക്കുറിച്ച് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ൻ യുദ്ധത്തെ ശക്തമായി വിമർശിച്ചിരുന്ന നദെഷ്ദിൻ, റഷ്യയിലെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ നിന്ന് പ്രവർത്തിച്ച് തന്റെ നിലപാടുകൾ പൊതുവായി പ്രകടിപ്പിക്കാൻ ശ്രമിച്ചിരുന്ന പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു. ജൂലൈ 10ന് റഷ്യൻ നീതിന്യായ മന്ത്രാലയം അദ്ദേഹത്തെ ‘ഫോറിൻ ഏജന്റ്’ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സെപ്റ്റംബറിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കം തടസ്സപ്പെട്ടു. വിദേശ പിന്തുണയോടെ റഷ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് സർക്കാർ ആരോപിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെയാണ് ഈ പദവി വ്യാപകമായി ഉപയോഗിക്കുന്നത്.
തുടർന്ന് സോഷ്യൽ മീഡിയയിൽ ‘തീവ്രവാദ ചിഹ്നങ്ങൾ’ പ്രദർശിപ്പിച്ചെന്ന കേസിൽ പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയും കോടതി ചെറിയ പിഴ ചുമത്തുകയും ചെയ്തു. ആരോപണം പരിഹാസ്യമായതാണെന്ന് നദെഷ്ദിൻ പ്രതികരിച്ചു. “അധികൃതർ എന്നെ നിശ്ശബ്ദനാക്കുകയും രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കുകയും എന്റെ ജീവിതം വളരെ ബുദ്ധിമുട്ടാക്കുകയും ചെയ്യുകയാണ്,” അദ്ദേഹം പറഞ്ഞു. 2022ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിൽ വിമതശബ്ദങ്ങൾക്കെതിരായ നടപടികൾ ശക്തമായിരുന്നു. പുടിന്റെ ഭരണത്തെ വിമർശിച്ചിരുന്ന നിരവധി പ്രമുഖ പ്രതിപക്ഷ നേതാക്കൾ ഇപ്പോൾ ജയിലിലോ വിദേശത്തോ ആണ്. 2024ലെ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുടിനെതിരെ മത്സരിക്കാൻ നദെഷ്ദിൻ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം നിരസിച്ചിരുന്നു.