56-കാരനായ ബേൺഹാം ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മുൻ മേയറാണ്.  (Getty Images)
World

ബ്രിട്ടന്റെ പുതിയ ലേബർ പാർട്ടി നേതാവായി ആൻഡി ബേൺഹാം; അടുത്ത ആഴ്ച പ്രധാനമന്ത്രിയായി ചുമതലയേൽക്കും

നിലവിലെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് പകരക്കാരനായി നടന്ന നേതൃത്വ തിരഞ്ഞെടുപ്പിൽ ബേൺഹാം ഏക സ്ഥാനാർഥിയായിരുന്നു.

Safvana Jouhar

ബ്രിട്ടന്റെ ലേബർ പാർട്ടിയുടെ പുതിയ നേതാവായി ആൻഡി ബേൺഹാമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത ആഴ്ച അദ്ദേഹം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. നിലവിലെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് പകരക്കാരനായി നടന്ന നേതൃത്വ തിരഞ്ഞെടുപ്പിൽ ബേൺഹാം ഏക സ്ഥാനാർഥിയായിരുന്നു. ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ട്രേഡ്സ് യൂണിയൻ കോൺഗ്രസിൽ ഫലം പ്രഖ്യാപിച്ചു. പാർലമെന്റിലെ 403 ലേബർ എംപിമാരിൽ 379 പേരുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

56-കാരനായ ബേൺഹാം ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മുൻ മേയറാണ്. നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ നയിക്കാൻ താൻ തയ്യാറാണെന്ന് ബേൺഹാം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും സാമ്പത്തിക വളർച്ച ഉറപ്പാക്കുമെന്നും ലണ്ടനിലെ കേന്ദ്ര സർക്കാരിൽ നിന്ന് അധികാരങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾക്ക് കൈമാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സാമ്പത്തിക വളർച്ച, പൊതുസേവനങ്ങൾ ശക്തിപ്പെടുത്തൽ, സാമൂഹിക പരിചരണ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കൽ എന്നിവയ്ക്കാണ് മുൻഗണന നൽകുകയെന്ന് ബേൺഹാം വ്യക്തമാക്കി.

രണ്ടുവർഷത്തെ ഭരണത്തിനുശേഷം രാജിവെക്കുമെന്ന് കെയർ സ്റ്റാർമർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

രണ്ടുവർഷത്തെ ഭരണത്തിനുശേഷം രാജിവെക്കുമെന്ന് കെയർ സ്റ്റാർമർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച അദ്ദേഹം രാജി സമർപ്പിക്കുന്നതോടെ ചാൾസ് മൂന്നാമൻ രാജാവ് ആൻഡി ബേൺഹാമിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും. ബ്രിട്ടന്റെ പാർലമെന്ററി സംവിധാനപ്രകാരം ഭരണകക്ഷിക്ക് പൊതുതെരഞ്ഞെടുപ്പ് നടത്താതെ തന്നെ നേതാവിനെയും പ്രധാനമന്ത്രിയെയും മാറ്റാൻ സാധിക്കും. അടുത്ത പൊതുതെരഞ്ഞെടുപ്പ് 2029-നകം നടന്നാൽ മതിയാകും.

SCROLL FOR NEXT