തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ രണ്ട് ദിവസം തിരുവനന്തപുരത്ത് തങ്ങിയ ശേഷം മടങ്ങി. പിഎസ്എൽവിയുടെ തുടർച്ചയായ പരാജയം അന്വേഷിക്കാനാണെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സന്ദർശിക്കുന്നതിന്റെ തലേദിവസം വരെയാണ് ഡോവൽ തലസ്ഥാനത്ത് തങ്ങിയത്. കെ ശിവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തിരിച്ചുപോയതിന് പിന്നാലെയായിരുന്നു ഡോവലിന്റെ വരവ്. സന്ദർശനത്തിൽ വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. പിഎസ്എൽവിയുടെ മൂന്നാംഘട്ടം തുടർച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടിരുന്നു. ഡൽഹിയിൽ തിരികെ എത്തിയ ഡോവൽ പിഎസ്എൽവിയുടെ തുടർപരാജയങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെന്ന് റിപ്പോർട്ടുണ്ട്. തുടർച്ചയായി ഉണ്ടായ പരാജയങ്ങളിൽ അട്ടിമറിയില്ലെന്നാണ് അജിത് ഡോവൽ നൽകിയ റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. വീഴ്ചയുടെ കാരണങ്ങൾ എന്താണെന്ന വിലയിരുത്തലുകൾ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട തിരുത്തലുകളുണ്ടാകുമെന്നും സൂചനയുണ്ട്.