കോൺഗ്രസ് മന്ത്രിപ്പട്ടിക ഹൈക്കമന്റ് അംഗീകാരത്തോടെ ഇന്ന് ഗവർണ്ണർക്ക് കൈമാറും. നാളെ കൈമാറാനായിരുന്നു നേരത്തെയുള്ള തീരുമാനം. ലീഗിന് 5 മന്ത്രിസ്ഥാനം നൽകും. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലും ഇന്നുതന്നെ ധാരണ ഉണ്ടാകും. ലീഗിന് മന്ത്രിസഭയ്ക്ക് പുറത്ത് ക്യാബിനറ്റ് പദവി കൂടി നൽകാൻ സാധ്യതയില്ല. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകും. നാളെ വൈകുന്നേരത്തോടെ ഗവർണർക്ക് മന്ത്രിമാരുടെ പട്ടിക സമർപ്പിക്കും.
മുസ്‌ലിം ലീഗിന് നാല് മന്ത്രിമാര്‍ എന്ന ഫോര്‍മുല കോണ്‍ഗ്രസ് നേതൃത്വം നേരത്തെ മുന്നോട്ടുവച്ചതായി സൂചന. എന്നാൽ അഞ്ച് മന്ത്രിമാരെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ലീഗ് നേതൃത്വം. മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് തിങ്കളാഴ്ച അധികാരമേൽക്കുന്നത്. വകുപ്പുകളും മന്ത്രിമാരും സംബന്ധിച്ച തിരക്കിട്ട കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.ലീഗ് നേതൃത്വവുമായി ചർച്ചയ്ക്ക് വി ഡി സതീശൻ. നന്ദാവനത്തെ പാണക്കാട് ഹാളിലേക്ക് പുറപ്പെട്ടു. മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കുന്നതിലും കോൺഗ്രസിൽ ആലോചന നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന് പകരം, മറ്റൊരു വകുപ്പ് നൽകുന്നതാണ് പരിഗണനയിലുള്ളത്. ചീഫ് വിപ്പ് പദവി വേണ്ടെന്നു വയ്ക്കുന്നതും യുഡിഎഫ് പരിഗണിക്കുന്നുണ്ട്.
മറ്റ് ഘടകകക്ഷികളും തങ്ങൾക്ക് അർഹമായ പ്രധാന വകുപ്പുകൾക്കായി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. സി. എം. പി ഇത്തവണ തുറമുഖ വകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ആർ. എസ്. പി മൂന്ന് പ്രധാന വകുപ്പുകളിലാണ് കണ്ണ് വെച്ചിരിക്കുന്നത്. വൈദ്യുതി, ജലവിഭവം, ടൂറിസം വകുപ്പുകൾ തങ്ങൾക്ക് വേണമെന്നാണ് ആർ. എസ്. പിയുടെ ആവശ്യം. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തങ്ങളുടെ ആവശ്യങ്ങൾ മുന്നണിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. പൊതുമരാമത്ത് അല്ലെങ്കിൽ റവന്യൂ വകുപ്പുകളിൽ ഒന്ന് വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ പ്രധാന ഡിമാൻഡ്.