കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്‌ഡ് കേബിൾ സ്റ്റേ പാലമായ ആലപ്പുഴ തോട്ടപ്പള്ളി നാലുചിറപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച തോട്ടപ്പള്ളി നാലുചിറപ്പാലം സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത 66 നെയും അമ്പലപ്പുഴ -തിരുവല്ല സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന പാലം കരുമാടിയിൽ നിന്ന് തോട്ടപ്പള്ളി കൊട്ടാരവളവ് വരെ ദേശീയപാതയ്ക്ക് സമാന്തരപാതയായി മാറും. ദേശീയ ജലപാതയിൽ ലീഡിങ് ചാനലിന് കുറുകെ കൊട്ടാരവളവ് കടത്തിന് സമീപം ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
60 കോടി 73 ലക്ഷം രൂപ ചെലവിട്ടാണ് പാലം പൂർത്തിയാക്കിയത്. സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേ പാലം എന്ന പ്രത്യേകത ഈ പാലത്തിനുണ്ട്. പ്രത്യേക തരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ചുകെട്ടുന്ന രീതിയാണ് കേബിൾ സ്റ്റേ ഡിസൈൻ. യാത്രയ്ക്ക് കടത്തുവള്ളത്തെ ആയിച്ചിരുന്ന നാലുചിറക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ് പാലം. നഗരത്തിലേക്കും ദേശീയപാതയിലേക്കുള്ള യാത്രാസമയം ഇതോടെ 15 മിനുട്ടായിക്കുറഞ്ഞിരിക്കുകയാണ്.
ജലഗതാഗതം തടസ്സപ്പെടാതിരിക്കാനായി 70 മീറ്ററുള്ള സെന്റർ സ്പാനാണ് ദേശീയ ജലപാതയ്ക്ക് കുറുകെ തൂണുകളില്ലാതെ മധ്യത്തില്‍ ഒരുക്കിയിരിക്കുന്നത്. 458 മീറ്റർ ആണ് പാലത്തിന്റെ ആകെ നീളം. ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്. കാഴ്ച്ചകൾ കാണുന്നതിന് നടപ്പാതയോട് ചേർത്ത് മധ്യഭാഗത്ത് വിപുലീകരിച്ചിട്ടുള്ള പ്രത്യേക ഭാഗം പാലത്തിന്റെ പ്രധാന ആകർഷണമാണ്.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66 നെയും ബന്ധിപ്പിച്ച് പക്ഷിച്ചിറകിന്റെ ആകൃതിയിൽ നിര്‍മ്മിച്ച പാലം സസ്പെൻഷൻ പാലത്തിൻ്റെയും സാധാരണ പാലങ്ങളുടെയും സംയോജിത രൂപമാണ്. തോട്ടപ്പള്ളി നാലുചിറ, ഇല്ലിച്ചിറ നിവാസികൾക്കും കാർഷിക മേഖലയ്ക്കും ആലപ്പുഴ ജില്ലയുടെ ഗതാഗത രംഗത്തിനുമൊപ്പം വിനോദസഞ്ചാര മേഖലക്കും വലിയ മുതല്‍ക്കൂട്ടാകുന്ന പാലമാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്.