ആലുവാ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ പിപി തങ്കച്ചൻ അന്തരിച്ചു. 83 വയസായിരുന്നു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്നാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു അന്ത്യം.
യു ഡി എഫ് കൺവീനർ, കെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതൽ 2018 വരെ നീണ്ട 14 വർഷം യുഡിഎഫ് കൺവീനറായിരുന്നു. 2005ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു. നാലു തവണ പെരുമ്പാവൂർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഭാര്യ: പരേതയായ ടി വി തങ്കമ്മ. മക്കൾ: ഡോ രേഖ, ഡോ. രേണു, വർഗീസ് പി. തങ്കച്ചൻ. മരുമക്കൾ: തിരുവല്ല തട്ടാംകുന്നേൽ ഡോ. സാമുവൽ കോശി, പാമ്പാടി പറപ്പിള്ളിൽ ഡോ. തോമസ് കുര്യൻ, സെമിന വർഗീസ്.
പിപി തങ്കച്ചന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. പൊതുദർശനം ഉണ്ടായിരിക്കില്ല. മൃതദേഹം വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചയോടെ അകപറമ്പ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും. അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്