Ernakulam

വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

റാപ്പര്‍ വേടന്റെ അറസ്റ്റ് നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ തടഞ്ഞ് ഹൈക്കോടതി.

Safvana Jouhar

കൊച്ചി: റാപ്പര്‍ വേടന്റെ അറസ്റ്റ് നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ തടഞ്ഞ് ഹൈക്കോടതി. വേടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി ചോദിച്ചു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത പരാതിക്കാരിയോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

'ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ. ഇന്‍ഫ്ളുവന്‍സറാണോ അല്ലയോ എന്നതല്ല, വ്യക്തി എന്നതാണ് പ്രശ്നം. എല്ലാവരും അമര്‍ ചിത്രകഥ വായിച്ചാണ് വളര്‍ന്നത്. പുരാണ കഥകള്‍ പറയേണ്ടതില്ല', ഹൈക്കോടതി പറഞ്ഞു. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദമെന്ന് ഹൈക്കോടതി പറഞ്ഞു. മാധ്യമ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

വേടനെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു പരാതിക്കാരിയുടെ വാദം. വേടനെതിരെ നിരവധി മീടു ആരോപണങ്ങള്‍ ഉണ്ടായെന്നും ആ സമയത്ത് സമൂഹ മാധ്യമത്തില്‍ വേടന്‍ ക്ഷമാപണം നടത്തിയെന്നും പരാതിക്കാരി ഉന്നയിച്ചിരുന്നു. നിലവില്‍ വേടനെതിരെ രണ്ട് പരാതികള്‍ കൂടി മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ സ്വാധീനമുള്ള ആളാണ് വേടനെന്നും പരാതിക്കാരി ഉന്നയിക്കുന്നുണ്ട്. താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോഴും നിര്‍ബന്ധപൂര്‍വ്വം ലൈംഗികാതിക്രമം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു യുവതിയുമായി ഉണ്ടായിരുന്നതെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും മറ്റു പരാതികള്‍ ഉണ്ടെന്ന വാദം നിയമത്തിന്റെ ദുരുപയോഗമാണെന്നും വേടന്‍ വാദിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടിയിരുന്നു.

SCROLL FOR NEXT