ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിന് സമാനമായ വെളിപ്പെടുത്തലുകൾ. വിദേശത്തെ ബിസിനസ് സംരംഭങ്ങളിൽ നേരിട്ട തിരിച്ചടിയാണ് തന്നെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് റോയി കുറിച്ചിട്ടുണ്ട്. ഒമ്പത് പേജുകളിലായുള്ള ഡയറിക്കുറിപ്പിൽ കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നതിനൊപ്പം, കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ടെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കമ്പനിയുടെ ദീർഘകാല നിക്ഷേപകരെ ഒരു കാരണവശാലും വഞ്ചിക്കരുതെന്നും അവരെ ചേർത്തുപിടിക്കണമെന്നും റോയി പ്രത്യേകം നിർദ്ദേശിക്കുന്നു. പണം നൽകാനുള്ളവരുടെ കൃത്യമായ വിവരങ്ങളും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആദായനികുതി വകുപ്പിന്റെ തുടർച്ചയായ പരിശോധനകളും നടപടികളും തന്നെ വലിയ സമ്മർദ്ദത്തിലാക്കിയതായി റോയി നേരത്തെ സൂചിപ്പിച്ചിരുന്നു.
ജനുവരി 31-ന് റോയി തന്റെ സഹോദരനെ വിളിച്ചു സംസാരിച്ചിരുന്നു. ഡയറിക്കുറിപ്പിലെ തീയതികളും വിവരങ്ങളും പരിശോധിക്കുമ്പോൾ, അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായാണ് പോലീസിന്റെ നിഗമനം. സംഭവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.