ഡൽഹിയിൽ ക്ലൗഡ് സീഡിംഗിനുള്ള വിമാനം ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്ന് പറന്നുയർന്നു. 
India

ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ ശ്രമം പരാജയം

1.2 കോടി രൂപ മുടക്കി കാൺപുര്‍ ഐഐടിയുമായി സഹകരിച്ചാണ് കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം നടത്തിയത്.

Safvana Jouhar

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു. 1.2 കോടി രൂപ മുടക്കി കാൺപുര്‍ ഐഐടിയുമായി സഹകരിച്ചാണ് കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം നടത്തിയത്. വായു ഗുണനിലവാര സൂചിക (എക്യുഐ) 300 മാർക്കിന് മുകളിലാണെന്ന് റിപ്പോർട്ട് ചെയ്ത പല പ്രദേശങ്ങളിലും നഗരത്തിലെ വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തന്നെ തുടരുകയാണ്. ഡൽഹി സർക്കാർ ഐഐടി-കാൺപൂരുമായി സഹകരിച്ച് ബുരാരി, നോർത്ത് കരോൾ ബാഗ്, മയൂർ വിഹാർ, ബദ്‌ലി എന്നിവയുൾപ്പെടെ ഡൽഹിയുടെ ചില ഭാഗങ്ങളിൽ പരീക്ഷണങ്ങൾ നടത്തിയതായും വരും ദിവസങ്ങളിൽ ഇത് തുടരുമെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. സാഹചര്യങ്ങൾ അനുയോജ്യമായില്ലെങ്കിലും, ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ നടത്തിയ സ്ഥലങ്ങളിൽ, കണികാ പദാർത്ഥത്തിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചതായി പിന്നീട് സർക്കാർ പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ പറയുന്നു. ഐഎംഡിയും മറ്റ് ഏജൻസികളും പ്രവചിച്ച ഈർപ്പത്തിന്റെ അളവ് 10-15 ശതമാനമായി താഴ്ന്ന നിലയിലാണെന്നും ഇത് ക്ലൗഡ് സീഡിംഗിന് അനുയോജ്യമായ അവസ്ഥയല്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക 307 ആയി രേഖപ്പെടുത്തി. അക്ഷർധാമിലേത് 307 ഉം, ഇന്ത്യാ ഗേറ്റിലെ വായു ഗുണനിലവാര സൂചിക 282 ഉം ആയി മിതമായ വിഭാഗത്തിലാണ്. അതേസമയം പ്രതിപക്ഷമായ ആം ആദ്മി പാർട്ടി ഈ നീക്കത്തെ വിമർശിച്ചു. ബിജെപി സർക്കാരിന്റെ "വലിയ തട്ടിപ്പ്" എന്നാണ് പരീക്ഷണത്തെ ആം ആദ്മി വിശേഷിപ്പിച്ചത്. മഴ പെയ്താൽ ഇന്ദ്രന്റെ (ഹിന്ദു മഴ ദേവൻ) ക്രെഡിറ്റ് തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് പരിഹസിക്കുകയും ചെയ്തു. ബിജെപി സർക്കാർ "മഴയുടെ പേരിൽ പോലും തട്ടിപ്പ് നടത്തിയിരിക്കുന്നു" എന്ന് ആം ആദ്മി പാർട്ടിയുടെ ഡൽഹി പ്രസിഡന്റ് സൗരഭ് ഭരദ്വാജ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

SCROLL FOR NEXT