ട്രെയിൻ വൈകിയത് മൂലം പരീക്ഷ മുടങ്ങി; വിദ്യാർഥിനിക്ക് 9.10 ലക്ഷം രൂപ നൽകാൻ ഉത്തരവ് 
India

ട്രെയിൻ വൈകിയത് മൂലം പരീക്ഷ മുടങ്ങി; വിദ്യാർഥിനിക്ക് 9.10 ലക്ഷം രൂപ നൽകാൻ റെയിൽവേയോട് ഉത്തരവ്

45 ദിവസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശ കൂടി നൽകണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

Elizabath Joseph

ട്രെയിൻ വൈകിയതുമൂലം നിർണായകമായ പ്രവേശന പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഉത്തർപ്രദേശിലെ ബസ്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര സമിതിയുടേതാണ് ഈ സുപ്രധാന വിധി. 45 ദിവസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശ കൂടി നൽകണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

2018-ൽ നടന്ന ബി.എസ്.സി ബയോടെക്നോളജി പ്രവേശന പരീക്ഷ എഴുതാൻ പോയ സമൃദ്ധി എന്ന വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. ലക്നൗവിലെ പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് 12.30-ന് റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നിട്ടും, വിദ്യാർഥിനി സഞ്ചരിച്ച ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ 2.30-നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ട്രെയിൻ വൈകിയതിന് തൃപ്തികരമായ വിശദീകരണം നൽകാൻ റെയിൽവേയ്ക്ക് സാധിച്ചില്ല. ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിദ്യാർഥിനിക്ക് അനുകൂല വിധി ലഭിച്ചത്. തന്റെ അക്കാദമിക് വർഷം നഷ്ടപ്പെടുത്തിയതിന് 20 ലക്ഷം രൂപയായിരുന്നു പരാതിക്കാരി ആവശ്യപ്പെട്ടിരുന്നത്.

SCROLL FOR NEXT