മെൽബൺ: ഓസ്‌ട്രേലിയൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ മെൽബണിലെ ഹോട്ടലിൽ വെച്ച് തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്റെ വംശീയ അധിക്ഷേപവും പ്രതിഷേധവും. പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിന്റെ ലോബിയിൽ നിൽക്കുമ്പോൾ മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ നിന്നാണ് യുവാവ് അധിക്ഷേപമുയർത്തിയത്. "ഇത് ഓസ്‌ട്രേലിയയാണ്, ഇവിടെ ഇനി ഇന്ത്യക്കാരെ ആവശ്യമില്ല. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്‌ട്രേലിയക്കാർക്ക് മാത്രമുള്ളതാണ്" എന്ന് ഇയാൾ ഉറക്കെ വിളിച്ചുപറയുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ ഹ്യൂഗോ ലെനോൺ (22) എന്ന യുവാവാണ് അതിശക്തമായ സുരക്ഷാ വലയങ്ങൾ ഭേദിച്ച് പ്രതിഷേധം നടത്തിയത്.
പ്രധാനമന്ത്രിക്ക് നേരെ ബഹളമുണ്ടാക്കിയ ഉടൻ തന്നെ ഹോട്ടലിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഹ്യൂഗോ ലെനോണെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയും സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതീവ സുരക്ഷിതമായ വിഐപി മേഖലയിൽ പ്രധാനമന്ത്രി താമസിക്കുന്ന വിവരങ്ങൾ ഇയാൾ എങ്ങനെ അറിഞ്ഞുവെന്നതിനെക്കുറിച്ചും, കനത്ത സുരക്ഷാ പരിശോധനകൾ ഇയാൾ എങ്ങനെ അട്ടിമറിച്ചുവെന്നതിനെക്കുറിച്ചും പോലീസ് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിന് മുൻപും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഔദ്യോഗിക സ്വീകരണ പരിപാടിക്കിടെയും ഇയാൾ സമാനമായ രീതിയിൽ സംഘർഷ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.