62 വര്‍ഷത്തെ സേവനത്തിന് പിന്നാലെ മിഗ് 21 യുദ്ധവിമാനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാൻ വ്യോമസേന തീരുമാനിച്ചു. മിഗ് 21 പകരം തേജസ് മാര്‍ക്ക് വണ്‍എ വിമാനങ്ങളാണ് ഇനി സേനയുടെ ഭാഗമാകുക. തദ്ദേശീയമായി നിര്‍മിച്ചവയാണ് വ്യോമസേനയുടെ ഭാഗമാകുന്ന തേജസ്.
ഇന്ത്യയുടെ സൂപ്പര്‍സോണിക്ക് ജെറ്റായ മിഗ് 21, 1963ല്‍ സോവിയറ്റ് യൂണിയനുമായുള്ള കരാറിന്റെ ഭാഗമായാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. പാകിസ്താനിലെ ബാലക്കോട്ടില്‍ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ നടന്ന് വ്യോമാക്രമണത്തില്‍ മിഗ് 21 ഉപയോഗിച്ചിരുന്നു.
മിഗ് 21ന്റെ നിലവിലുള്ള സ്‌ക്വാഡ്‌റണുകള്‍ രാജസ്ഥാനിലെ നാല്‍ എയര്‍ബേസിലാണ് ഉള്ളത്. നിരന്തമായി തകര്‍ന്ന് വീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ മിഗ് 21ന്റെ വിശ്വാസ്യതയില്‍ ഒരു ഇടിവ് വന്നിരുന്നു. ഈ വര്‍ഷം സെപ്തംബറോടെ മിഗ് 21നെ പൂര്‍ണമായും ഒഴിവാക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഇന്ത്യന്‍ വ്യോമസേനയ്ക്ക് 2026 മാര്‍ച്ച് മാസത്തോടെ അരഡസനോളം തേജസ് ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് ലഭ്യമാകും.