കന്യാസ്ത്രീകൾക്കെതിരായ മൊഴി പൊലീസ് ബലമായി ഒപ്പിട്ടുവാങ്ങിയെന്ന് യുവതികളിലൊരാളായ കമലേശ്വരി പ്രഥാൻ. തൻ്റെ ജീവന് ഭീഷണിയുണ്ടെന്നും ജ്യോതി ശർമ്മ ഉൾപ്പെടുന്ന ബജ്റംഗ്ദൾ പ്രവർത്തകർ തന്നെ മർദിച്ചുവെന്നും പെൺകുട്ടി മലയാള മാധ്യമത്തോട് വെളിപ്പെടുത്തി. തങ്ങളുടെ പരാതിയിൽ പൊലീസ് കേസെടുക്കുമോ എന്ന് അറിയില്ലെങ്കിൽ പെൺകുട്ടി കൂട്ടിച്ചേർത്തു.
വലിയ സമ്മർദം ചെലുത്തിയാണ് പൊലീസ് തങ്ങളുടെ മൊഴി മാറ്റിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നു. വീട്ടിലെ സാഹചര്യം കൊണ്ട് സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകൾക്കൊപ്പം ജോലിക്ക് പോയത്. കന്യാസ്ത്രീകളെ പരിചയമുണ്ട്. പാചക ജോലിക്ക് 10000 രൂപ മാസശമ്പളം പറഞ്ഞിരുന്നു. ആരുടെയും നിർബന്ധപ്രകാരമല്ല ആഗ്രയിലേക്ക്പോകാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു. നിലവിൽ പോലീസിൽ ജ്യോതി ശർമ്മയ്ക്കെതിരെ അടക്കം പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുക്കുമോ എന്ന കാര്യം അറിയില്ലെന്നും പെൺകുട്ടി പറഞ്ഞു.
മകളെ കന്യാസ്ത്രീകൾക്കൊപ്പം ജോലിക്ക് വിട്ടത് സമ്മതത്തോടെയെന്ന് കമലേശ്വരിയുടെ അമ്മ ബുദിയ പ്രഥാനും പറഞ്ഞു. കന്യാസ്ത്രീകളുമായി തങ്ങൾക്ക് വർഷങ്ങളായുള്ള അടുപ്പമുണ്ടെന്ന് ബുദിയ പറയുന്നു. നാരായണ്പൂരിലെ സഭയുടെ ആശുപത്രിയിൽ വെച്ചാണ് ഇവരെ പരിചയപ്പെടുന്നത്. അഞ്ച് വർഷം മുമ്പ് താനും കുടുംബവും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. പ്രശ്‌നങ്ങളുണ്ടായ സമയത്തും സഭ എല്ലാ പിന്തുണയും നൽകി കൂടെയുണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.