സിഡ്‌നിയിലെ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ ദേശീയ ടെന്നീസ് ടൂർണമെന്റിൽ പങ്കെടുത്തതിന് സ്കൂളിൽ നിന്ന് പുറത്താക്കി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ടെന്നീസ് ഓസ്‌ട്രേലിയയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന, ക്ഷണിതാക്കൾക്ക് മാത്രമുള്ള ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം തന്നെ നോർത്ത് പരാമട്ടയിലെ റിഡീമർ ബാപ്റ്റിസ്റ്റ് സ്കൂളിൽ നിന്ന് ആരവിനെ പുറത്താക്കി.
ആരവിന്‍റെ മാതാപിതാക്കളായ ഹരിയും ലവണ്യയും സ്കൂളിന്റെ ഈ തീരുമാനത്തിൽ ഞെട്ടിയതായും ആരവ് പഠനത്തെ അവഗണിക്കുന്നവനല്ലെന്നും, സ്ഥിരമായി ‘A’ ഗ്രേഡുകൾ നേടുന്ന വിദ്യാർത്ഥിയാണെന്നും പറഞ്ഞു. ഈ വർഷം രണ്ട് ദിവസമേ ആരവ് ടെന്നിസ് കാരണമായി സ്കൂളിൽ നിന്ന് വിട്ടുനിന്നിട്ടുള്ളൂ എന്നും അവർ വ്യക്തമാക്കി.
സ്കൂൾ നിയമാവലി കുറഞ്ഞത് 90% ഹാജർ നിർബന്ധമാക്കുന്നുവെന്നും, സ്കൂളുമായി ബന്ധമില്ലാത്ത പ്രവർത്തനങ്ങൾക്കായി കുട്ടികളെ കൊണ്ടുപോകുന്നുവെങ്കിൽ മാതാപിതാക്കൾ മുൻകൂർ അനുമതി തേടണമെന്നും ഹെഡ്മാസ്റ്റർ റസ്സൽ ബെയ്‌ലി പറഞ്ഞു:
കായിക ഇനങ്ങളോ സ്കൂളുമായി ബന്ധപ്പെട്ടിട്ടില്ലാത്ത മറ്റ് പ്രവർത്തനങ്ങളോ കാരണം കുട്ടിക്ക് അവധി ആവശ്യമായാൽ മാതാപിതാക്കൾ മുൻകൂർ അനുമതി തേടണം — ഇതുവഴി പഠനത്തെ ബാധിക്കുന്ന കാര്യങ്ങൾ കുറയ്ക്കാൻ കുടുംബങ്ങളുമായി സ്കൂൾ ചേർന്ന് പ്രവർത്തിക്കാനാകും,” ഹെഡ്മാസ്റ്റർ പറഞ്ഞു.