സിഡ്‌നി/ന്യൂഡൽഹി: ബാസ്മതി അരിക്ക് ഓസ്‌ട്രേലിയയിൽ പ്രത്യേക സർട്ടിഫിക്കേഷൻ ട്രേഡ്മാർക്ക് (GI പദവി) സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് കനത്ത തിരിച്ചടി. ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അപെഡ (APEDA) നൽകിയ ഹർജി ഓസ്‌ട്രേലിയൻ ഫെഡറൽ കോടതി തള്ളി. പാകിസ്ഥാനിലും ബാസ്മതി അരി ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ഇന്ത്യക്ക് മാത്രമായി ഇതിന്റെ പ്രത്യേക അവകാശം നൽകാനാകില്ലെന്ന മുൻ ട്രേഡ്മാർക്ക് ഓഫീസ് തീരുമാനം കോടതി ശരിവെക്കുകയായിരുന്നു.
ഇന്ത്യൻ ബാസ്മതി കയറ്റുമതിയുടെ 40 ശതമാനത്തോളം സംഭാവന ചെയ്യുന്ന പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർക്കും കയറ്റുമതിക്കാർക്കും ഈ വിധി വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഓസ്‌ട്രേലിയൻ വിപണിയിൽ ഇനി പാകിസ്ഥാൻ ബാസ്മതിയുമായി കടുത്ത മത്സരം നേരിടേണ്ടി വരും. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി മൂലം പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയൻ വിപണിയിലെ തിരിച്ചടിയും എത്തുന്നത്. ന്യൂസിലൻഡിലും കെനിയയിലും സമാന തിരിച്ചടി നേരിട്ട ഇന്ത്യയുടെ ജിഐ അപേക്ഷ യൂറോപ്യൻ യൂണിയന്റെയും (EU) പരിഗണനയിലാണ്.