India

വനിതാ ചെസ് ലോകകപ്പ് ഫൈനൽ: ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടും

Safvana Jouhar

ഇന്ത്യൻ ചെസ്സ് ലോകത്തിന് അഭിമാനകരമായ നിമിഷം സമ്മാനിച്ച് FIDE വനിതാ ലോകകപ്പ് 2025-ന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപിയും ദിവ്യാ ദേശ്മുഖും ഏറ്റുമുട്ടും. ഫൈനൽ വിജയി ആര് തന്നെയായാലും വനിതാ ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തും.

ജോർജിയയിലെ ബാത്തുമിയിൽ നടന്ന സെമിഫൈനലിൽ ചൈനയുടെ ലീ ടിങ്ജിയെ അവിശ്വസനീയമായ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി ഫൈനലിൽ പ്രവേശിച്ചത്. ലീ ടിങ്ജിയുമായുള്ള ഹംപിയുടെ സെമിഫൈനൽ മത്സരം ആവേശം നിറഞ്ഞതായിരുന്നു. ഇരു കളിക്കാരും അവരുടെ ആദ്യ 10+10 റാപ്പിഡ് ഗെയിമുകളിൽ സമനിലയിൽ പിരിഞ്ഞതോടെ ടൈബ്രേക്കറിലേക്ക് കളി നീങ്ങി. ആദ്യ 5+3 ടൈബ്രേക്ക് ഗെയിമിൽ ടിങ്ജി ലീഡ് നേടിയപ്പോൾ സമ്മർദ്ദം വർദ്ധിച്ചു. എന്നാൽ ശക്തമായി തിരിച്ചടിച്ച ഹംപി രണ്ടാം ടൈബ്രേക്കിൽ സമനില നേടിക്കൊണ്ട് മത്സരം ബ്ലിറ്റ്സ് ഗെയിമുകളിലേക്ക് എത്തിച്ചു. ബ്ലിറ്റ്സ് ഘട്ടത്തിലാണ് ഹംപിയുടെ പരിചയസമ്പത്ത് നിർണായകമായത്. ആദ്യ 3+2 ബ്ലിറ്റ്സ് ഗെയിമിൽ ടിങ്ജിയുടെ 44-ാമത്തെ നീക്കത്തിലെ പിഴവ് ഹംപിക്ക് ഒരു ക്വീൻ അധികം നേടാനും മുൻതൂക്കം നേടാനും അവസരം നൽകി. ആ പൊസിഷൻ കാര്യക്ഷമമായി വിജയിപ്പിച്ച ഹംപി, രണ്ടാം ബ്ലിറ്റ്സ് ഗെയിമിൽ ഉറച്ചുനിന്ന് ടൈ സ്വന്തമാക്കി ഫൈനലിൽ ഇടം നേടുകയും അടുത്ത വർഷത്തെ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

നേരത്തെ ചൈനയുടെ ടാൻ സോങ്‌യിക്കെതിരെ മികച്ച വിജയം നേടിയാണ് ദിവ്യാ ദേശ്മുഖ് ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് ദിവ്യ കാഴ്ചവെച്ചത്. ജൂലൈ 26, 27 തീയതികളിലാണ് ഹംപിയും ദിവ്യയും തമ്മിലുള്ള ഗ്രാൻഡ് ഫൈനൽ നടക്കുക. ആവശ്യമെങ്കിൽ ടൈബ്രേക്കുകൾ ജൂലൈ 28-ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

SCROLL FOR NEXT