ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടർ പട്ടിക തീവ്രപരിഷ്‌കരണം നടപ്പാക്കാനായി നടപടികൾ ആരംഭിക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. ജനുവരി ഒന്നിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം.
ഇതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് ആവശ്യമായ നിർദ്ദേശം നൽകി. ജൂൺ 24-ലെ തീരുമാനം അനുസരിച്ച് പ്രത്യേകമായാണ് വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം. ഇതിനാവശ്യമായ സമയക്രമവും തീരുമാനിച്ചിട്ടുണ്ട്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം ഉടൻ ആരംഭിക്കണം എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. 2026 ജനുവരി 26-നകം വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ പൂർത്തിയാക്കണം. ബുധനാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. ബിഹാറിലാണ് വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ കമ്മീഷൻ ആദ്യം ആരംഭിച്ചത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.