ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഡൽഹിയിൽ. ഇന്ത്യയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അതിർത്തി തർക്കങ്ങൾ ചർച്ച ചെയ്യാനുള്ള വാങ് യി യുടെ സന്ദർശനം. പ്രധാന മന്ത്രിയുമായും വിദേശ കാര്യ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവായും വാങ് യി കൂടിക്കാഴ്ച നടത്തും.
ഗാൽവൻ സംഘർഷത്തെത്തുടർന്ന് തകർന്ന ഇന്ത്യ – ചൈന ബന്ധം പൂർണ്ണമായും പുനസ്ഥാപിക്കുന്നതിനുള്ള അവസാന ഘട്ട ചർച്ചകൾക്ക് വേണ്ടിയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദർശനം. അതിർത്തി തർക്കം പരിഹരിക്കാനുള്ള സമിതികൾക്കിടയിലെ ചർച്ചയാണ് പ്രധാന അജണ്ട. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാകും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്.
ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈന സന്ദർശിക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർ ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കും. ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയെക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കും ചൈനയ്ക്കും തിരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ സന്ദർശനത്തിന് പ്രസക്തി വർദ്ധിക്കുന്നത്.