Narendra Modi, Vladimir Putin  (Reuters: India's Press Information Bureau)
India

BRICS ഉച്ചകോടിയിൽ മോദിക്കും ഷി ജിൻപിങ്ങിനും നേട്ടം; കൂട്ടായ്മയുടെ നയതന്ത്ര സ്വാധീനം ശക്തമാകുന്നു

ഉച്ചകോടിയിൽ 140 ഇനങ്ങളുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഏകകണ്ഠമായ ധാരണയിലെത്തിക്കാൻ കഴിഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാന നേട്ടമായി.

Safvana Jouhar

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പരസ്പരം കൈപിടിച്ച് പുഞ്ചിരിച്ചുനിൽക്കുന്ന ചിത്രം ഈ വർഷത്തെ BRICS ഉച്ചകോടിയിൽ ശ്രദ്ധ നേടിയെങ്കിലും, ഉച്ചകോടിയുടെ വേദിക്ക് പുറത്ത് നടന്ന മറ്റൊരു കൂടിക്കാഴ്ചയാണ് കൂട്ടായ്മയുടെ വർധിച്ചുവരുന്ന നയതന്ത്ര സ്വാധീനം വ്യക്തമാക്കുന്നതെന്ന് വിലയിരുത്തൽ. 2006ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച കൂട്ടായ്മയാണ് BRICS. പിന്നീട് ദക്ഷിണാഫ്രിക്കയും തുടർന്ന് ഇറാൻ, യുഎഇ, ഈജിപ്ത്, എത്യോപ്യ, സൗദി അറേബ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും അംഗങ്ങളായി. ആഗോള സാമ്പത്തിക സംവിധാനത്തിൽ ഗ്ലോബൽ സൗത്തിന്റെ സ്വാധീനം വർധിപ്പിക്കുകയും IMF, ലോകബാങ്ക്, WTO തുടങ്ങിയ പാശ്ചാത്യ സ്വാധീനമുള്ള സ്ഥാപനങ്ങളിൽ കൂടുതൽ പങ്കാളിത്തം നേടുകയുമാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

എന്നാൽ NATO, G7 തുടങ്ങിയ കൂട്ടായ്മകളിൽനിന്ന് വ്യത്യസ്തമായി BRICSന് വ്യക്തമായ ആശയപരമായ അടിത്തറയില്ല. അംഗരാജ്യങ്ങൾക്കിടയിൽ തന്നെ നിരവധി അഭിപ്രായവ്യത്യാസങ്ങളുമുണ്ട്. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ, യുഎഇ, സൗദി അറേബ്യ തുടങ്ങിയ അംഗരാജ്യങ്ങൾ തമ്മിലുള്ള താൽപര്യവ്യത്യാസങ്ങൾ ശ്രദ്ധേയമാണ്. BRICS പ്രധാനമായും സാമ്പത്തിക കൂട്ടായ്മയായി നിലനിർത്തണമെന്നാണ് ഇന്ത്യയും ബ്രസീലും ആഗ്രഹിക്കുന്നതെന്നും, റഷ്യയും ചൈനയും ഇതിനെ കൂടുതൽ ഭൗമരാഷ്ട്രീയ പ്രാധാന്യമുള്ള വേദിയായി കാണുന്നുവെന്നും ചാത്തം ഹൗസിലെ ഗവേഷകനായ ചീറ്റിഗ് ബജ്പേയി വിലയിരുത്തി.

മോദിക്കും ഷിക്കും നേട്ടം

ഉച്ചകോടിയിൽ 140 ഇനങ്ങളുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഏകകണ്ഠമായ ധാരണയിലെത്തിക്കാൻ കഴിഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാന നേട്ടമായി. ചൈനയുടെ സാമ്പത്തിക സ്വാധീനത്തിനും ഉച്ചകോടി പിന്തുണ നൽകി. 50ലധികം ആഫ്രിക്കൻ രാജ്യങ്ങൾക്ക് ചൈന സീറോ-ടാരിഫ് വ്യാപാര ആനുകൂല്യം നൽകാനുള്ള തീരുമാനം സംയുക്ത പ്രഖ്യാപനത്തിൽ പ്രത്യേകം പരാമർശിച്ചു. ഗ്ലോബൽ സൗത്തിലെ വ്യാപാര-സാമ്പത്തിക ബന്ധങ്ങളിൽ ചൈനയെ പ്രധാന പങ്കാളിയാക്കാനുള്ള ബീജിങ്ങിന്റെ ശ്രമത്തിന് ഇത് കരുത്തേകുമെന്നാണ് വിലയിരുത്തൽ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഷി ജിൻപിങ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

ഉച്ചകോടിക്ക് മുന്നോടിയായി നടന്ന BRICS ബിസിനസ് ഫോറത്തിൽ റഷ്യൻ പ്രസിഡന്റ് പുടിൻ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളെയും യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട സാമ്പത്തിക സമ്മർദങ്ങളെയും വിമർശിച്ചു. വലിയ കൈയടിയോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം സ്വീകരിക്കപ്പെട്ടത്. റഷ്യ ഒറ്റപ്പെട്ടിട്ടില്ലെന്നും ശക്തമായ നയതന്ത്ര ബന്ധങ്ങൾ നിലനിർത്തുന്നുണ്ടെന്നും പുടിന് ഇതിലൂടെ സന്ദേശം നൽകാനായെന്ന് വിലയിരുത്തുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ബിസിനസ് ഫോറം ഉപയോഗപ്പെടുത്തി അമേരിക്കയെയും ഇസ്രയേലിനെയും വിമർശിച്ചു.

ഇറാൻ–യുഎഇ കൂടിക്കാഴ്ച ശ്രദ്ധേയമായി

ഉച്ചകോടിയുടെ ഔദ്യോഗിക അജൻഡയിൽ ഉൾപ്പെടാതിരുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദും തമ്മിലുള്ള കൂടിക്കാഴ്ചയാണ് കൂടുതൽ ശ്രദ്ധ നേടിയത്. മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഇരു രാജ്യങ്ങളുടെയും ഏറ്റവും ഉയർന്നതലത്തിലുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. കൂടിക്കാഴ്ച അന്തരീക്ഷം സൗഹൃദപരമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, ഇരുനേതാക്കളും ഒരുമിച്ച് നിൽക്കുന്ന ചിത്രം പുറത്തുവന്നത് ശ്രദ്ധേയമായ നയതന്ത്ര സന്ദേശമായി.

മിഡിൽ ഈസ്റ്റിൽ പരമാവധി സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സംയുക്ത പ്രഖ്യാപനം പുറത്തുവരുന്നതിന് തൊട്ടുമുമ്പായിരുന്നു കൂടിക്കാഴ്ച. BRICSന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് വ്യത്യസ്ത നിലപാടുകളുള്ള രാജ്യങ്ങളെ ഒരേ വേദിയിൽ എത്തിക്കാനുള്ള ശേഷിയാണെന്ന് ബജ്പേയി പറഞ്ഞു. അംഗരാജ്യങ്ങൾക്കിടയിൽ വലിയ ഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും, അയവുള്ള ഘടന കാരണം പരസ്പരം കടുത്ത താൽപര്യവ്യത്യാസമുള്ള രാജ്യങ്ങൾക്ക് പോലും ഒരുമിച്ച് ചർച്ച നടത്താനും പൊതുതാൽപര്യമുള്ള മേഖലകൾ കണ്ടെത്താനും BRICS അവസരമൊരുക്കുന്നുവെന്നാണ് വിലയിരുത്തൽ. മിഡിൽ ഈസ്റ്റ് സംഘർഷം കൂടുതൽ രൂക്ഷമാകുകയും ചെങ്കടലിലെ പ്രധാന കപ്പൽഗതാഗത പാതകളിൽ ഹൂതികളുടെ നിയന്ത്രണം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, പൊതുതാൽപര്യങ്ങളിൽ പരിമിതമായെങ്കിലും ധാരണയിലെത്തുന്നത് നയതന്ത്രപരമായി പ്രധാനപ്പെട്ട ചുവടുവയ്പ്പാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

SCROLL FOR NEXT