പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ 'ഫ്യുവൽ വാച്ച്' (FuelWatch) നിയമങ്ങൾ ലംഘിച്ചതിന് ജെറാൾഡ്‌ടണിലെ ഒരു ഇന്ധന വിതരണ കേന്ദ്രത്തിന് 1,000 ഡോളർ പിഴ ചുമത്തി. പുതിയ നിയമപ്രകാരം എല്ലാ പെട്രോൾ പമ്പുകളും ഓരോ ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി അടുത്ത ദിവസത്തെ ഇന്ധനവില അധികൃതരെ അറിയിക്കേണ്ടതുണ്ട്. അറിയിച്ച വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയതോ തെറ്റായ വിവരങ്ങൾ നൽകിയതോ ആണ് പിഴയ്ക്ക് കാരണമായത്. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സർക്കാരിന്റേതെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷണർ ട്രിഷ് ബ്ലേക്ക് വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങൾ ഇന്ധനവില നിയന്ത്രിക്കാൻ കർശന നിയമങ്ങൾ കൊണ്ടുവന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയക്ക് പുറമെ വിക്ടോറിയയും സമാനമായ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നിയമം തുടർച്ചയായി ലംഘിക്കുന്ന വ്യക്തികൾക്ക് 20,000 ഡോളർ വരെയും കമ്പനികൾക്ക് 1,00,000 ഡോളർ വരെയും പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. സിഗ്നൽ ബോർഡിലെ വിലയും ഫ്യുവൽ വാച്ച് ആപ്പിലെ വിലയും തമ്മിലുള്ള വ്യത്യാസം പരിശോധിക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി ഓസ്‌ട്രേലിയൻ ഊർജ്ജ മന്ത്രി ക്രിസ് ബോവൻ ഇന്ധന ഗുണനിലവാര മാനദണ്ഡങ്ങളിൽ 60 ദിവസത്തേക്ക് ഇളവ് അനുവദിച്ചിരുന്നു. ഇത് ഏകദേശം 100 ദശലക്ഷം ലിറ്റർ അധിക പെട്രോൾ വിപണിയിലെത്താൻ സഹായിക്കും. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാക്കാനും സർക്കാരുകൾ നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ്.