പെർത്ത്: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ (WA) ഭവനരഹിതരുടെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള ലക്ഷ്യം കൈവരിക്കാനാകാതെ സർക്കാർ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, ഗണ്യമായ ബജറ്റ് മിച്ചം ഭവനരഹിതത്വം തടയാൻ വിനിയോഗിക്കണമെന്ന് സാമൂഹ്യ സേവന സംഘടനകൾ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ അഞ്ച് വർഷത്തെ ഭവനരഹിതത്വ പ്രവർത്തന പദ്ധതിയുടെ കാലാവധി ഈ മാസം അവസാനിക്കുമ്പോൾ, പെർത്തിൽ മാത്രം 901 പേർ ഇപ്പോഴും തെരുവിൽ ഉറങ്ങുന്നതായി മേയ് മാസത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ 505 പേർ താൽക്കാലിക അഭയം തേടിയ നിലയിലുമുണ്ട്.
സഹായ സംവിധാനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ആളുകൾക്ക് സ്ഥിരതാമസ സൗകര്യം ലഭ്യമാകാത്തതാണ് പ്രധാന പ്രശ്നമെന്ന് മിഡ്‌ലാൻഡിലെ ഇൻഡിഗോ ജംഗ്ഷൻ എന്ന ഗാര്ഹിക പീഡന–ഭവനരഹിത സേവന കേന്ദ്രത്തിന്റെ മേധാവി ഷാരൺ ഗൗഗ് പറഞ്ഞു,
വാടകവീടുകളുടെ ക്ഷാമം കാരണം പെർത്തിൽ സർക്കാർ ആനുകൂല്യം ലഭിക്കുന്നവർക്കായി അനുയോജ്യമായ ഒരു വാടകവീടുപോലും ലഭ്യമല്ലെന്ന് ആംഗ്ലിക്കെയറിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടെ പൊതുഭവന കാത്തിരിപ്പ് പട്ടിക ഒക്ടോബർ അവസാനം 23,110 ആയി ഉയർന്നു.
ദീർഘകാലം തെരുവിൽ കഴിഞ്ഞവർക്കു വീട് ലഭിക്കുന്നത് മാത്രം മതിയാകില്ലെന്നും, മാനസികാരോഗ്യ പ്രശ്നങ്ങൾ, ലഹരി ഉപയോഗം, ട്രോമ എന്നിവയോടെ കഴിയുന്നവർക്ക് തുടർച്ചയായ പിന്തുണ ആവശ്യമാണെന്നും WA അലയൻസ് ടു എൻഡ് ഹോംലെസ്നസ് ഡയറക്ടർ ലൂയിസ് ഓൾനി പറഞ്ഞു.
‘സപ്പോർട്ടഡ് ഹൗസിംഗ്’ എന്ന ഇടത്തരം മാതൃകയാണ് WAയിൽ വലിയ തോതിൽ ഇല്ലാത്തതെന്ന് റിപ്പോർട്ട് പറയുന്നു—വീടും അതിൽ തുടരാൻ ആവശ്യമായ സേവനങ്ങളും ഒരുമിച്ച് നൽകുന്ന സംവിധാനം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പെർത്ത്, ബൻബറി മേഖലകളിൽ 1,279 ഇത്തരം വീടുകൾ നിർമിക്കണമെന്നാണ് നിർദേശം. സർക്കാർ ഭൂമിയിൽ ഇത് നടപ്പാക്കിയാൽ ഏകദേശം 517 മില്യൺ ഡോളർ ചെലവിൽ ദീർഘകാലത്ത് വലിയ സാമ്പത്തിക ലാഭവും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
പ്രാദേശിക പദ്ധതികൾക്ക് 2.3 മില്യൺ ഡോളർ തുടർധനസഹായവും, ഈസ്റ്റ് പെർത്തിലെ 112 യൂണിറ്റ് ‘കോമൺ ഗ്രൗണ്ട്’ പദ്ധതി പുതിയ വർഷത്തിൽ പ്രവർത്തനം തുടങ്ങുമെന്നും ഭവനമന്ത്രി മാത്യു സ്വിൻബേൺ പറഞ്ഞു, . സർക്കാർ 2020–2030 ദീർഘകാല തന്ത്രത്തിലൂടെ ഭവനരഹിതത്വം അവസാനിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.