പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ കുട്ടിക്കും മെനിംഗോകോക്കൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയിൽ വാക്സിൻ വഴി പ്രതിരോധിക്കാവുന്ന സെറോഗ്രൂപ്പ് ബി വിഭാഗത്തിലുള്ള അണുബാധയാണ് കണ്ടെത്തിയത്. ഈ വർഷം ഇതുവരെ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ആറ് മെനിംഗോകോക്കൽ രോഗബാധ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 13 കേസുകളായിരുന്നു. ഈ വർഷം റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും ബി വിഭാഗത്തിൽപ്പെട്ടവയാണ്.
മെനിംഗോകോക്കൽ ബാക്ടീരിയ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ പകരുന്നതല്ലെന്ന് WA Health അറിയിച്ചു. സാധാരണയായി 10 മുതൽ 20 ശതമാനം വരെ ആളുകളുടെ മൂക്കിലും തൊണ്ടയിലും ഈ ബാക്ടീരിയ യാതൊരു ദോഷവും ഉണ്ടാക്കാതെ കാണപ്പെടാം. എന്നാൽ അപൂർവ സാഹചര്യങ്ങളിൽ ബാക്ടീരിയ രക്തത്തിലേക്കോ ശരീരത്തിലെ മറ്റ് കോശങ്ങളിലേക്കോ കടന്ന് ഗുരുതരമായ അണുബാധയ്ക്ക് കാരണമാകാം. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കുട്ടികൾക്ക് ജീവിതത്തിന്റെ ആദ്യ വർഷത്തിൽ MenACWY വാക്സിൻ സൗജന്യമായി നൽകുന്നു. എ, സി, ഡബ്ല്യു, വൈ വിഭാഗങ്ങളിലുള്ള മെനിംഗോകോക്കൽ അണുബാധകളിൽനിന്ന് ഈ വാക്സിൻ സംരക്ഷണം നൽകുന്നു. പത്താം ക്ലാസ് വിദ്യാർഥികൾക്കും 15 മുതൽ 19 വയസ്സുവരെയുള്ള കൗമാരക്കാർക്കും MenACWY വാക്സിൻ സൗജന്യമായി ലഭിക്കും.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ Aboriginal കുട്ടികളിൽ മെനിംഗോകോക്കൽ രോഗബാധയുടെ നിരക്ക് കൂടുതലായതിനാൽ ആറ് ആഴ്ച മുതൽ 12 മാസം വരെ പ്രായമുള്ള Aboriginal കുട്ടികൾക്കും MenACWY വാക്സിൻ സൗജന്യമായി നൽകുന്നു. രണ്ട് വയസ്സുവരെയുള്ള എല്ലാ Aboriginal കുട്ടികൾക്കും MenB വാക്സിനും സൗജന്യമാണ്. മെനിംഗോകോക്കൽ അണുബാധകളിൽ അഞ്ച് മുതൽ 10 ശതമാനം വരെ മരണത്തിലേക്ക് നയിക്കാമെന്നാണ് ആരോഗ്യ അധികൃതരുടെ മുന്നറിയിപ്പ്. രോഗബാധിതരായവരിൽ ഏകദേശം 15 ശതമാനം പേർക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ഉയർന്ന പനി, വിറയൽ, തലവേദന, കഴുത്തിന് കടുപ്പം, ഛർദി, മനംമറക്കം, അമിതമായ ഉറക്കം, ആശയക്കുഴപ്പം, ശക്തമായ പേശി-സന്ധിവേദന, ചുവപ്പ്-പർപ്പിൾ നിറത്തിലുള്ള പാടുകളോടുകൂടിയ ചർമ്മവീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശിശുക്കളിലും ചെറിയ കുട്ടികളിലും അമിതമായ ക്ഷീണം, ഭക്ഷണം കഴിക്കാനുള്ള താൽപര്യക്കുറവ്, വിളറിയതോ പാടുകളുള്ളതോ ആയ ചർമ്മം തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം. ജൂലൈയിൽ സെറോഗ്രൂപ്പ് വൈ വിഭാഗത്തിലുള്ള മെനിംഗോകോക്കൽ അണുബാധ ബാധിച്ച വെസ്റ്റേൺ ഓസ്‌ട്രേലിയൻ സ്വദേശിയായ ഒരു മുതിർന്നയാൾ മരിച്ചിരുന്നു.