പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിച്ചു തുടങ്ങിയതോടെ, വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പല പ്രാദേശിക ടൗണുകളിലും ഇന്ധനത്തിന് റേഷൻ ഏർപ്പെടുത്തി. പെർത്തിന് കിഴക്കുള്ള കുലിൻ, കോറിജിൻ തുടങ്ങിയ പട്ടണങ്ങളിൽ സാധാരണക്കാർക്ക് ഇന്ധനം നൽകുന്നത് നിർത്തിവെക്കുകയും അടിയന്തര ആവശ്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കും മാത്രമായി സ്റ്റോക്ക് മാറ്റിവെക്കുകയും ചെയ്തു.
ജന പരിഭ്രാന്തി മൂലം ഇന്ധനം വാരിക്കൂട്ടുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ഫെഡറൽ ഊർജ്ജ മന്ത്രി ക്രിസ് ബോവൻ പറഞ്ഞു. എന്നാൽ വിതരണ ശൃംഖലയിൽ നിലവിൽ തടസ്സങ്ങളില്ലെന്ന് പ്രീമിയർ റോജർ കുക്ക് വ്യക്തമാക്കി. പല പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. ഇന്ധന മൊത്ത വ്യാപാരികൾ നൽകുന്ന സ്റ്റോക്കിൽ നിയന്ത്രണം വന്നതോടെ പലയിടത്തും ഡീസലിനും പെട്രോളിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. കാർഷിക, ഖനന മേഖലകളെയും ട്രക്കിംഗ് വ്യവസായത്തെയും ഇത് കാര്യമായി ബാധിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ബൾക്ക് ഇന്ധന വില ലിറ്ററിന് 40 സെന്റ് വരെ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.