ഇതോടെ ഇയാൾക്കെതിരായ ആകെ കുറ്റങ്ങളുടെ എണ്ണം 72 ആയി.  (LinkedIn)
Western Australia

പെർത്തിൽ ശിശുരോഗ വിദഗ്ധനെതിരെ 15 പുതിയ ലൈംഗിക കുറ്റങ്ങൾ കൂടി ചുമത്തി

ADHD ചികിത്സയ്ക്കായി എത്തിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് കേസ്. സംഭവത്തെ തുടർന്ന് സോയുടെ മെഡിക്കൽ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Safvana Jouhar

പശ്ചിമ ഓസ്ട്രേലിയയിലെ പെർത്തിൽ പ്രവർത്തിച്ചിരുന്ന ശിശുരോഗ വിദഗ്ധൻ ചിയ ലിയാങ് സോ (Chia Liang Saw, 41)-ക്കെതിരെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 15 പുതിയ കുറ്റങ്ങൾ കൂടി ചുമത്തി. ഇതോടെ ഇയാൾക്കെതിരായ ആകെ കുറ്റങ്ങളുടെ എണ്ണം 72 ആയി. പശ്ചിമ ഓസ്ട്രേലിയ പൊലീസ് അറിയിച്ചതനുസരിച്ച്, അന്വേഷണത്തിനിടെ എട്ട് പുതിയ ഇരകളെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കേസിലെ ഇരകളുടെ എണ്ണം 18 ആയി ഉയർന്നു. ഇവരെല്ലാം കുട്ടികളാണെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. പുതിയ കുറ്റങ്ങളിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയതിന് ആറു കുറ്റങ്ങൾ, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയതിന് മൂന്ന് കുറ്റങ്ങൾ, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മൂന്ന് കുറ്റങ്ങൾ എന്നിവ ഉൾപ്പെടുന്നു.

സോയെ ആദ്യം മേയിൽ അറസ്റ്റ് ചെയ്തിരുന്നു. ജൂലൈയിൽ കൂടുതൽ കുറ്റങ്ങൾ ചുമത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളും രജിസ്റ്റർ ചെയ്തത്. അദ്ദേഹം ഇന്ന് പെർത്ത് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. കോടതിയിൽ നേരത്തെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, സ്വയം "പീഡോഫൈൽ ഹണ്ടർ" എന്ന് വിശേഷിപ്പിക്കുന്ന ഒരു വനിത നടത്തിയ രഹസ്യ ഓൺലൈൻ ഓപ്പറേഷനിലൂടെയാണ് സോ പിടിയിലായത്. പൊലീസംഗമല്ലാത്ത ഈ വനിത, ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുട്ടിയാണെന്ന് നടിച്ച് സോയുമായി ആശയവിനിമയം നടത്തിയ ശേഷം ലഭിച്ച വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. സോയുടെ ഇരകളിൽ ഇയാളുടെ ചികിത്സയിലുണ്ടായിരുന്ന കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് പൊലീസ് ആരോപിക്കുന്നത്. 12 മുതൽ 15 വയസ് വരെ പ്രായമുള്ള എട്ട് പെൺകുട്ടികൾ, കുടുംബവീട്ടിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന 10 വയസ്സുകാരി, ഓൺലൈനിലൂടെ ചൂഷണത്തിനിരയായ 13 വയസ്സുകാരി എന്നിവരും ഇരകളിൽ ഉൾപ്പെടുന്നു.

ADHD ചികിത്സയ്ക്കായി എത്തിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് കേസ്. സംഭവത്തെ തുടർന്ന് സോയുടെ മെഡിക്കൽ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അന്വേഷണത്തിൽ, കുട്ടികൾക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുകയും, സ്കൂളിന് സമീപം കണ്ടതായി അറിയിച്ചുകൊണ്ട് ഇമെയിലുകൾ അയക്കുകയും, ഒരു കുട്ടിയുമായി ആശയവിനിമയം നടത്താൻ പ്രത്യേക ഇമെയിൽ അക്കൗണ്ട് സൃഷ്ടിക്കുകയും ചെയ്തതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT