പോർട്ട് ബീച്ചിൽ നിന്ന് പെർത്തിലേക്കുള്ള ഫിഷിംഗ് റാലി പശ്ചിമ ഓസ്‌ട്രേലിയയിൽ കടുത്ത ഗതാഗതക്കുരുക്കിന് കാരണമായി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിവാദമായ മത്സ്യബന്ധന നിരോധനങ്ങൾക്കെതിരെ പ്രതിഷേധിച്ച് 150-ലധികം കാറുകളും ബോട്ടുകൾ കയറ്റിയ ട്രെയ്‌ലറുകളും റാലിയിൽ പങ്കെടുത്തു.
‘റീൽ റൈറ്റ്സ് കോൺവോയ്’ എന്ന പേരിൽ, ‘കോസ്റ്റൽ കളക്ടീവ്’ എന്ന സമൂഹ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു റാലി. “പ്രാദേശിക മത്സ്യത്തൊഴിലാളികളും മത്സ്യബന്ധന പ്രേമികളും അവരുടെ ബോട്ടുകൾ അലങ്കരിച്ച് ഞായറാഴ്ച പുലർച്ചെ ഞങ്ങളോടൊപ്പം ചേരുക” എന്നായിരുന്നു സംഘാടകരുടെ ആഹ്വാനം.
ഞായറാഴ്ച രാവിലെ 10.30ഓടെ മെയിൻ റോഡ്സ് WA പങ്കുവച്ച ദൃശ്യങ്ങളിൽ ക്വിനാന ഫ്രീവേയുടെ വടക്കൻ ദിശയിൽ വാഹനങ്ങൾ നീങ്ങാൻ കഴിയാതെ കുരുങ്ങിക്കിടക്കുന്ന അവസ്ഥ കാണപ്പെട്ടു. നിരവധി വാഹനങ്ങൾ ബോട്ടുകൾ വലിച്ചുകൊണ്ടായിരുന്നു.
ഡൈനാമിക് സ്പീഡ് ലിമിറ്റ് 60 കിലോമീറ്ററായി കുറച്ചെങ്കിലും, വാഹനങ്ങൾ അതിലും കുറഞ്ഞ വേഗത്തിലാണ് നീങ്ങിയിരുന്നത്.
“കാനിങ് ഹൈവേ മുതൽ മിച്ചൽ ഫ്രീവേ വരെ വിവിധ ലെയ്‌നുകളിൽ ഗതാഗതം മന്ദഗതിയിലാണ്. യാത്രയ്ക്കായി മുൻകൂട്ടി തയ്യാറെടുക്കുകയും അധിക സമയം അനുവദിക്കുകയും ചെയ്യുക,” മെയിൻ റോഡ്സ് WA അറിയിച്ചു.
മത്സ്യബന്ധന നിരോധനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പാർലമെന്ററി അന്വേഷണം വേണമെന്നും, മത്സ്യസമ്പത്ത് സംരക്ഷണം, തീരദേശ ജീവിതശൈലി, ചെറുകിട ബിസിനസുകൾക്ക് ഉറപ്പ് എന്നിവ ലക്ഷ്യമിട്ട് ശുപാർശകൾ ഉണ്ടാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ആവശ്യമായ പങ്കാളിത്ത ചർച്ചകളും ശാസ്ത്രീയ തെളിവുകളും ഇല്ലാതെയാണ് നിയമം കൊണ്ടുവന്നതെന്നാണ് അവരുടെ ആരോപണം.
വെസ്റ്റ് കോസ്റ്റ് ബയോറിയജിയനിൽ 20 മാസത്തേക്ക് വിനോദ മത്സ്യബന്ധനം നിർത്തിവയ്ക്കാനുള്ള തീരുമാനം “ശാസ്ത്രീയമായും രാഷ്ട്രീയമായും അർത്ഥശൂന്യം” ആണെന്ന് SME Australia, Marine Futures Alliance സ്ഥാപകൻ ഡീൻ ലോഗൻ പറഞ്ഞു. വിനോദ മത്സ്യബന്ധന ലോബികളുടെ ശക്തമായ സമ്മർദ്ദത്തിന്റെ ഫലമാണ് ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.