പെർത്ത്: ക്ലെയർമോണ്ടിൽ പുതുക്കാനൊരുങ്ങുന്ന വൃക്ഷസംരക്ഷണ നയത്തിന് പ്രാദേശിക സമൂഹത്തിന്റെ ശക്തമായ പിന്തുണ. നയരൂപീകരണവുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായ ശേഖരണത്തിൽ പങ്കെടുത്ത 154 പേരിൽ ഏകദേശം 90 ശതമാനം പേരും പ്രാദേശിക വൃക്ഷസമ്പത്ത് സംരക്ഷിക്കുന്ന പുതിയ ചട്ടക്കൂടിനെ പിന്തുണച്ചു. ഏകദേശം 6 ശതമാനം പേർ നയത്തെ എതിർത്തപ്പോൾ നാല് ശതമാനം പേർ നിലപാട് വ്യക്തമാക്കിയില്ല.
പെർത്തിലെ നഗരവൃക്ഷങ്ങളുടെ വ്യാപ്തി സംരക്ഷിക്കുകയും വർധിപ്പിക്കുകയും ചെയ്യുന്നതിനായി WA Local Government Association (WALGA) മാതൃകാ നയം തയ്യാറാക്കിയതിനെ തുടർന്ന് നിരവധി മെട്രോ കൗൺസിലുകൾ തങ്ങളുടെ നിലവിലെ വൃക്ഷസംരക്ഷണ നയങ്ങൾ പുനഃപരിശോധിക്കുകയാണ്. നഡ്‌ലാൻഡ്‌സ്, മോസ്‌മാൻ പാർക്ക് തുടങ്ങിയ കൗൺസിലുകൾ ഇതിനകം പുതിയ നയങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇവ പ്രകാരം നിർദ്ദിഷ്ട വലുപ്പമുള്ള സംരക്ഷിത മരങ്ങളിൽ “വൃക്ഷത്തിന് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ” നിയന്ത്രിക്കും. 6 മീറ്റർ വീതിയുള്ളതോ, 8 മീറ്റർ ഉയരമുള്ളതോ, അല്ലെങ്കിൽ തണ്ടിന്റെ ചുറ്റളവ് കുറഞ്ഞത് 1.5 മീറ്ററോ ഉള്ള മരങ്ങളെയാണ് നിയന്ത്രിത മരങ്ങളായി കണക്കാക്കുന്നത്. പാം മരങ്ങളും ചില കള ഇനങ്ങളും ഇതിൽ ഉൾപ്പെടില്ല.
വികസന പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമോ?
നിലവിലുള്ള പ്രാദേശിക പ്ലാനിംഗ് പദ്ധതിയിലെ വൃക്ഷസംരക്ഷണ വ്യവസ്ഥകൾ വികസന അപേക്ഷകൾ പരിശോധിക്കുമ്പോൾ എങ്ങനെ പ്രയോഗിക്കണമെന്നതിന് വ്യക്തമായ മാർഗരേഖ നൽകുകയാണ് ക്ലെയർമോണ്ടിന്റെ പുതിയ നയത്തിന്റെ ലക്ഷ്യം. പ്രധാനപ്പെട്ട സസ്യങ്ങളെ സംരക്ഷിക്കാൻ നിലവിലെ പദ്ധതിയിലൂടെ തന്നെ കൗൺസിലിന് ആവശ്യപ്പെടാം. സംരക്ഷിക്കേണ്ട സസ്യങ്ങളെ അനാവശ്യമായി നീക്കം ചെയ്യേണ്ടിവരുന്ന വികസന അപേക്ഷകൾ നിരസിക്കാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. എന്നാൽ പുതിയ നയം വികസന പ്രവർത്തനങ്ങളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ചിലർ ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേകിച്ച് പരിമിതമായ സ്ഥലമുള്ള ഭൂമികളിലെ വികസന സാധ്യതകളെയാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
സ്വകാര്യ സ്വത്തുടമകളുടെ അവകാശങ്ങളെ നയം ബാധിക്കുമോ, വികസന അപേക്ഷകളുടെ പരിശോധനയ്ക്ക് കൂടുതൽ സമയം വേണ്ടിവരുമോ തുടങ്ങിയ ആശങ്കകളും ഉയർന്നു. ആരോഗ്യ-സുരക്ഷാ കാരണങ്ങളാൽ സംരക്ഷിത മരങ്ങൾ വെട്ടിമാറ്റാനും നീക്കം ചെയ്യാനും പകരം പുതിയവ നട്ടുപിടിപ്പിക്കാനും വീട്ടുടമകൾക്ക് എത്രത്തോളം സ്വാതന്ത്ര്യമുണ്ടാകുമെന്നതിലും വ്യക്തത വേണമെന്നാണ് ആവശ്യം. കമ്മ്യൂണിറ്റി അഭിപ്രായങ്ങൾ പരിഗണിച്ച് കരട് നയം കൂടുതൽ വ്യക്തവും പ്രായോഗികവുമാക്കുന്നതിനായി പുനഃപരിശോധിക്കുകയാണെന്ന് ക്ലെയർമോണ്ട് മേയർ പീറ്റർ ടെൽഫോർഡ് പറഞ്ഞു. “വൃക്ഷസമ്പത്തും പ്രാദേശിക സൗകര്യവും സംരക്ഷിക്കുന്നതിനുള്ള അധികാരം എങ്ങനെ പ്രയോഗിക്കണമെന്നതിൽ കൂടുതൽ വ്യക്തതയും സ്ഥിരതയും പുതിയ നയം നൽകും,” അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ നിലവിൽ നയം പുനഃപരിശോധിച്ച് തിരുത്തുകയാണ്. സെപ്റ്റംബർ കൗൺസിൽ യോഗത്തിൽ പുതിയ കരട് പരിഗണിക്കാനാണ് തീരുമാനം.