പെർത്ത്: കൗൺസിൽ അംഗങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളും ഭരണപരമായ വീഴ്ചകളും രൂക്ഷമായ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പ്രമുഖ തദ്ദേശ സ്ഥാപനമായ സിറ്റി ഓഫ് പെർത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ലോക്കൽ ഗവൺമെന്റ് ഇൻസ്പെക്ടർ ടോണി ബ്രൗണാണ് പുതിയ ഭരണസംവിധാനത്തിന് കീഴിൽ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് മാസം നീളുന്ന അന്വേഷണത്തിന് ഏകദേശം 1,20,000 ഡോളർ ചെലവ് പ്രതീക്ഷിക്കുന്നു.
വർഷത്തിന്റെ തുടക്കം മുതൽ ജനപ്രതിനിധികൾക്കെതിരെ ലഭിച്ച 25 പരാതികളും കൗൺസിൽ ഭരണസമിതിയും മാനേജ്‌മെന്റും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളും അന്വേഷണ പരിധിയിൽ വരും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൗൺസിലിനെയോ പ്രത്യേക അംഗങ്ങളെയോ സസ്പെൻഡ് ചെയ്യാനോ പിരിച്ചുവിടാനോ ഇൻസ്പെക്ടർക്ക് സർക്കാരിനോട് ശുപാർശ ചെയ്യാം. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് ലോർഡ് മേയർ ബ്രൂസ് റെയ്നോൾഡ്സ് അറിയിച്ചു. മുൻപും രൂക്ഷമായ ഗ്രൂപ്പ് പോരിനെ തുടർന്ന് 2018-ൽ സിറ്റി ഓഫ് പെർത്ത് കൗൺസിൽ പൂർണ്ണമായി പിരിച്ചുവിടപ്പെട്ടിരുന്നു. അന്നത്തെ സംഭവവികാസങ്ങൾക്ക് സമാനമായ സാഹചര്യമാണ് നിലവിലും ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്