(9News)
Western Australia

പിൽബറയിലെ പണിമുടക്ക്: കൂടുതൽ സമരങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

വൈദ്യുത തൊഴിലാളികളുടെ പണിമുടക്കിൽ എല്ലാ ഇലക്ട്രീഷ്യന്മാരും പങ്കെടുത്തുവെന്ന് ഇലക്ട്രിക്കൽ ട്രേഡ്സ് യൂണിയൻ WA സെക്രട്ടറി ആഡം വുഡേജ് പറഞ്ഞു.

Safvana Jouhar

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പിൽബറ മേഖലയിൽ 25 വർഷത്തിനിടയിലെ ആദ്യ തൊഴിലാളി പണിമുടക്കിന്റെ ആഘാതം പരിമിതമാണെന്ന് ഖനന കമ്പനിയായ ബിഎച്ച്പി (BHP) അറിയിച്ചു. എന്നാൽ തൊഴിലാളി യൂണിയനുകൾ സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി. വൈദ്യുത തൊഴിലാളികളുടെ പണിമുടക്കിൽ എല്ലാ ഇലക്ട്രീഷ്യന്മാരും പങ്കെടുത്തുവെന്ന് ഇലക്ട്രിക്കൽ ട്രേഡ്സ് യൂണിയൻ WA സെക്രട്ടറി ആഡം വുഡേജ് പറഞ്ഞു. എന്നാൽ വെറും 63 തൊഴിലാളികൾ മാത്രമാണ് ജോലിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് ബിഎച്ച്പിയുടെ വിശദീകരണം.

ഉയർന്ന വോൾട്ടേജ് വൈദ്യുത തൊഴിലാളികൾക്ക് 30 മിനിറ്റുമുതൽ 24 മണിക്കൂർ വരെ നീളുന്ന സംരക്ഷിത വ്യവസായ സമരനടപടികൾക്ക് അനുമതി ലഭിച്ചതോടെ കൂടുതൽ പണിമുടക്കുകൾക്ക് സാധ്യതയുണ്ടെന്ന് യൂണിയൻ വ്യക്തമാക്കി. ന്യൂമാൻ മേഖലയിലെ വൈദ്യുതി വിതരണവും ഖനന പ്രവർത്തനങ്ങളും ഈ തൊഴിലാളികളുടെ സേവനത്തെ ആശ്രയിക്കുന്നതിനാൽ, ദീർഘനേരം നീളുന്ന സമരം പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഭവവികാസങ്ങൾ ഖനന മേഖലയാകെ ആശങ്കയോടെ നിരീക്ഷിക്കുകയാണെന്ന് ഫോർട്ടസ്ക്യൂ സി.ഇ.ഒ ഡിനോ ഒട്രാന്റോ പറഞ്ഞു.

യൂണിയനുകളും ബിഎച്ച്പിയും തമ്മിലുള്ള അടുത്ത ചർച്ച ഫെയർ വർക്ക് കമ്മീഷനിൽ ചൊവ്വാഴ്ച നടക്കും. ന്യായവും യുക്തിസഹവുമായ ധാരണയിലെത്താൻ പ്രതിബദ്ധമാണെന്ന് ബിഎച്ച്പി അറിയിച്ചു. അതേസമയം, ചർച്ചകൾ പരാജയപ്പെട്ടാൽ 24 മണിക്കൂർ നീളുന്ന പണിമുടക്കുകൾ ഉൾപ്പെടെയുള്ള ശക്തമായ സമരങ്ങൾ ഉണ്ടാകാനും അത് ഖനന മേഖലയെ കൂടുതൽ ബാധിക്കാനുമിടയുണ്ടെന്ന് തൊഴിൽബന്ധ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT