വിക്ടോറിയയിൽ പൊതുസ്ഥലങ്ങളിൽ ആളുകളെ ആയുധങ്ങൾക്കായി പരിശോധിക്കാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന Jack’s Law നടപ്പാക്കുമെന്ന് പ്രീമിയർ ബെൻ കരോൾ. നവംബർ 28ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ അടുത്ത വർഷം ആദ്യം നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം, പൊതുസ്ഥലങ്ങളിൽ സംശയത്തിന്റെ അടിസ്ഥാനത്തിലോ വാറന്റിന്റെ അടിസ്ഥാനത്തിലോ മാത്രം പരിശോധന നടത്തണമെന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റമുണ്ടാകും. കൈയിൽ ഉപയോഗിക്കാവുന്ന മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കത്തികളടക്കമുള്ള ആയുധങ്ങൾക്കായി ആരെയും പരിശോധിക്കാൻ പൊലീസിന് അധികാരം ലഭിക്കും.
നിലവിൽ പ്രത്യേകമായി ‘designated search area’ പ്രഖ്യാപിച്ചാൽ മാത്രമാണ് നിശ്ചിത സമയത്തേക്ക് പൊതുസ്ഥലങ്ങളിൽ ആരെയും തടഞ്ഞുനിർത്തി പരിശോധിക്കാൻ പൊലീസിന് സാധിക്കുക. എന്നാൽ പുതിയ അധികാരങ്ങൾ പൊലീസ് ദുരുപയോഗം ചെയ്ത് വംശമോ വംശീയ പശ്ചാത്തലമോ അടിസ്ഥാനമാക്കി ആളുകളെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന ആശങ്കകളും ഉയർന്നിട്ടുണ്ട്. 2019ൽ സർഫേഴ്സ് പാരഡൈസിൽ കുത്തേറ്റു മരിച്ച ജാക്ക് ബീസ്ലിയുടെ പേരിലാണ് നിയമം അറിയപ്പെടുന്നത്. മകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കളായ ബ്രെറ്റും ബെലിൻഡ ബീസ്ലിയും ക്വീൻസ്‌ലാൻഡിൽ നിയമം നടപ്പാക്കുന്നതിനായി പ്രചാരണം നടത്തിയിരുന്നു.
വിക്ടോറിയയിലും നിയമം നടപ്പാക്കണമെന്ന് പ്രതിപക്ഷമായ കോയലിഷനും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ നവംബർ 28ലെ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന പാർട്ടി നിയമനിർമാണം മുന്നോട്ടുകൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. നിയമനിർമാണത്തെ ജാക്കിന്റെ പിതാവ് ബ്രെറ്റ് ബീസ്ലി സ്വാഗതം ചെയ്തു. ക്വീൻസ്‌ലാൻഡിൽ 3,000ത്തിലധികം കത്തികളും ന്യൂ സൗത്ത് വെയിൽസിൽ ഒരു വർഷത്തിനുള്ളിൽ ഏകദേശം 500 ആയുധങ്ങളും പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. “ഇത് രാഷ്ട്രീയത്തിന്റെ കാര്യമല്ല; സമൂഹത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. പൊലീസിന് ആവശ്യമായ അധികാരം നൽകുകയാണ് ലക്ഷ്യം,” ബീസ്ലി പറഞ്ഞു.