എലേന റീബകിന (Picture by Kelly Defina/Getty Images)
Victoria

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം എലേന റീബകിനയ്ക്ക്

ണ്ട് മണിക്കൂറും 18 മിനിറ്റും നീണ്ട നിന്ന മത്സരത്തിൽ 6-4, 4-6, 6-4 എന്ന സ്‌കോറിനാണ് റീബകിന രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്.

Safvana Jouhar

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം അരിന സബലേങ്കയെ തോൽപ്പിച്ച് ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി എലേന റീബകിന. തുടര്‍ച്ചയായി രണ്ടാം തവണയാണ് സബലേങ്കക്ക് ഫൈനലില്‍ കാലിടറുന്നത്. 2023ലും 24ലും കിരീടം നേടിയ താരമാണ് ബെലാറൂസില്‍ നിന്നുള്ള സബലേങ്ക. 2023ല്‍ സബലേങ്ക ഫൈനലില്‍ തോല്‍പിച്ചത് റീബകിനയേയും. അന്നത്തെ തോല്‍വിക്ക് ഇപ്പോള്‍ മധുര പ്രതികാരം വീട്ടിയാണ് റീബകിന ചാമ്പ്യനുള്ള കിരീടം കയ്യിലേന്തിയത്. രണ്ട് മണിക്കൂറും 18 മിനിറ്റും നീണ്ട നിന്ന മത്സരത്തിൽ 6-4, 4-6, 6-4 എന്ന സ്‌കോറിനാണ് റീബകിന രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. (2022ലാണ് ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം. വിംബിള്‍ഡണില്‍). മെല്‍ബണ്‍ പാര്‍ക്കിലെ ലോര്‍ഡ് ലേവര്‍ അരീനയില്‍ തന്റെ മത്സരം കാണാന്‍ എത്തിയ നാട്ടുകാരോട് കസാഖിസ്ഥാനില്‍ നിന്നുള്ള റീബകിന നന്ദിയും പറഞ്ഞു. റഷ്യയില്‍ ജനിച്ച റീബകിന കസാഖിസ്ഥാനിലേക്ക് പോയത് തന്നെ അവിടത്തെ ടെന്നീസ് ഫെഡറേഷന്‍ പരിശീലനത്തിന് നല്‍കിയ സഹായങ്ങള്‍ കാരണമാണ്. സാമ്പത്തികമായും റീബകിനയെ കസാഖിസ്ഥാന്‍ സഹായിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലമായി റീബകിന നല്‍കിയത് കസാഖിസ്ഥാന്റെ പേരില്‍ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടവും.

അരിന സബലേങ്ക, എലേന റീബകിന

തുടര്‍ച്ചയായി നാലാം തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ എത്തിയ സബലേങ്ക ഉഗ്രന്‍ ഫോമിലായിരുന്നിട്ടും രണ്ടാം തവണയും കാലിടറിയതിന്റെ സങ്കടം മറച്ചുവെച്ചില്ല. അടുത്ത വര്‍ഷം നന്നായിരിക്കട്ടെ എന്നാണ് റണ്ണര്‍ അപ്പിനുള്ള സമ്മാനം കയ്യിലേന്തി നിറകണ്ണുകളോടെ സബലേങ്ക പറഞ്ഞത്. മത്സരത്തില്‍ ആദ്യ സെറ്റ് റീബകിന നേടി. വീര്യത്തോടെ പൊരുതി സബലേങ്ക രണ്ടാം സെറ്റ് നേടി. ആവേശകരമായ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ സബലേങ്ക തന്നെയായിരുന്നു മുന്നില്‍. പക്ഷേ 3-0ന് സബലേങ്ക മുന്നില്‍ നില്‍ക്കെ റീബകിന തിരിച്ചുവന്നു. അതോടെ സബലേങ്കയുടെ താളം തെറ്റാനും തുടങ്ങി. പിന്നെ റീബകിന കളം പിടിച്ചു. ശക്തമായ ഏയ്‌സ് പായിച്ച് തന്റെ കിരീടം സ്വന്തമാക്കി. മത്സരത്തിലുടനീളം 47 ഏയ്‌സുകളാണ് റീബകിന പായിച്ചത്. കിരീടം മാത്രമല്ല ടെന്നീസ് റാങ്കിങ്ങിലും ആ ഏയ്‌സിന്റെ കരുത്തില്‍ റീബകിന മുന്നേറുന്നുണ്ട്.

SCROLL FOR NEXT