രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്ന ശേഷം ഒളിവിൽ പോയ ഡെസി ഫ്രീമാൻ എങ്ങനെ ഒളിവിൽ പോയെന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതിനിടെ, രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ അവരെ ചോദ്യം ചെയ്തുവരികയാണ്. ഫ്രീമാന്റെ നീക്കങ്ങൾ കണ്ടെത്തുന്നതിനായി രൂപീകരിച്ച ഒരു പ്രത്യേക സംഘമായ ടാസ്‌ക്‌ഫോഴ്‌സ് സമ്മിറ്റിലെ ഡിറ്റക്ടീവുകൾ ഇന്ന് ഇരുവരെയും അറസ്റ്റ് ചെയ്തത്. വടക്ക്-കിഴക്കൻ വിക്ടോറിയയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ അറസ്റ്റിലായ 48 വയസ്സുള്ള ഒരാളെയും 35 വയസ്സുള്ള ഒരാളെയും ഇപ്പോൾ പോലീസ് ചോദ്യം ചെയ്യുന്നു. ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. "അന്വേഷണം തുടരുകയാണ്, അതിനാൽ, ഇപ്പോൾ കൂടുതൽ വിവരങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിയില്ല," പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
2025 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. പോർപുങ്കയിലെ ഒരു ഗ്രാമീണ സ്ഥലത്ത് വിക്ടോറിയൻ പോലീസ് ഉദ്യോഗസ്ഥരായ നീൽ തോംസണെയും വാഡിം ഡി വാർട്ട്-ഹോട്ടാർട്ടിനെയും ഫ്രീമാൻ വെടിവച്ചു കൊന്നു. ഈ സംഭവത്തിൽ മൂന്നാമത്തെ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഒളിവിൽ കഴിയുന്നതിനിടെ, 2026 മാർച്ചിൽ വിക്ടോറിയ-എൻഎസ്‌ഡബ്ല്യു അതിർത്തിക്കടുത്തുള്ള തോലോഗോലോങ്ങിൽ നടന്ന പോലീസ് ഓപ്പറേഷനിൽ ഡെസി ഫ്രീമാൻ മരിച്ചു. ഫ്രീമാൻ ഒരു വിദൂര സ്ഥലത്തെ ഒരു ഷിപ്പിംഗ് കണ്ടെയ്‌നറിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥരുമായുള്ള ഒരു ഏറ്റുമുട്ടലിനിടെ, പോർപുങ്ക വെടിവയ്പ്പിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളിൽ നിന്ന് എടുത്ത തോക്കുമായി അയാൾ പുറത്തുവന്നതായി ആരോപിക്കപ്പെടുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഫ്രീമാനെ വെടിവച്ചു കൊന്നു. അതേസമയം ഏഴ് മാസത്തിലേറെയായി പിടിയിലാകാതെ ഒളിവിൽ കഴിഞ്ഞ ഫ്രീമാന് ഭക്ഷണം, താമസം അല്ലെങ്കിൽ ഗതാഗതം എന്നിവയിൽ സഹായം ലഭിച്ചോ എന്നും അന്വേഷകർ പരിശോധിക്കുന്നതിനിടയിലാണ് പുതിയ അറസ്റ്റുകൾ.