മെൽബൺ: അമേരിക്കയിലെ ലാസ് വെഗാസിൽ മൂന്ന് ആഴ്ചയിലേറെയായി കാണാതായ ഓസ്ട്രേലിയൻ യുവതി സാലി ഗ്രേസ് കോൺറാരിനോയെ കണ്ടെത്താൻ അന്താരാഷ്ട്ര തലത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. 26-കാരിയായ മെൽബൺ സ്വദേശിനിയെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കുടുംബം വീണ്ടും അഭ്യർഥിച്ചു.
യുഎസ് സന്ദർശനത്തിന്റെ അവസാന ദിവസമായ ജൂൺ 20-നാണ് സാലിയെ അവസാനമായി കണ്ടത്. ലാസ് വെഗാസിൽ നിന്ന് ലോസ് ആഞ്ചലസിലേക്കുള്ള ബസിലും പിന്നീട് മെൽബണിലേക്കുള്ള വിമാനത്തിലും അവർ കയറിയില്ല. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും യാത്രാ പദ്ധതികൾ പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല.
"ഞങ്ങളുടെ സഹോദരി സുരക്ഷിതമായി വീട്ടിലെത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്," സഹോദരി ആമി കോൺറാരിനോ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ സാലിയെ അവസാനമായി സ്മിത്ത്സ് മാർക്കറ്റ്‌പ്ലേസിൽ നിന്ന് പ്രോട്ടീൻ ബാറുകളും കുടിവെള്ളവും വാങ്ങുന്നതായി കാണുന്നു. സമീപത്തെ മലനിരകളിൽ അവസാനമായി ഒരു ഹൈക്കിങ്ങിന് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് കുടുംബം കരുതുന്നത്. ഹോസ്റ്റലിൽ ലഗേജ് സൂക്ഷിച്ചിരുന്നെങ്കിലും, പാസ്‌പോർട്ട് കൈവശം കരുതിയാണ് സാലി പുറത്തിറങ്ങിയത്. നെവാഡ പൊലീസ് നായയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മലനിരകളിലേക്കുള്ള വഴിവരെ സാലിയുടെ ഗന്ധം കണ്ടെത്തിയെങ്കിലും പിന്നീട് തെളിവുകൾ നഷ്ടമായി.
അന്വേഷകരുടെ നിഗമനമനുസരിച്ച്, ആരോ സാലിക്ക് വാഹനത്തിൽ ലിഫ്റ്റ് നൽകിയിരിക്കാമെന്നാണ് സംശയം. "ആരെങ്കിലും എന്തെങ്കിലും അറിയുന്നുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. സാലിക്ക് യാത്രയിൽ സഹായം നൽകിയവർ മുന്നോട്ട് വരണം," ആമി പറഞ്ഞു. സഹോദരിമാരായ ആമിയും ലോറൻ കോൺറാരിനോയും നേരിട്ട് നെവാഡയിലെത്തി തിരച്ചിലിൽ പങ്കുചേർന്നിട്ടുണ്ട്. സാലി കാണാതാകുന്നതിന് ദിവസങ്ങൾ മുമ്പ്, മെറ്റാ ഗ്ലാസ് ധരിച്ച ഒരാൾ സോഷ്യൽ മീഡിയ ട്രെൻഡിന്റെ ഭാഗമായി അവരെ സമീപിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ, ആ വീഡിയോയ്ക്ക് സാലിയുടെ തിരോധാനവുമായി ബന്ധമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം തുടരുകയാണ്. കേസിനെ തുടർന്ന് പ്രാദേശിക ജനങ്ങളും സോഷ്യൽ മീഡിയ കൂട്ടായ്മകളും തിരച്ചിലിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. സാലി സ്ഥിരമായി ധരിച്ചിരുന്ന ജോൺ ഹാർഡി സിട്രിൻ പെൻഡന്റ് ഇതുവരെ കണ്ടെത്താനായിട്ടില്ല. അത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസിനെ അറിയിക്കണമെന്ന് കുടുംബം അഭ്യർഥിച്ചു. eBay, Facebook Marketplace തുടങ്ങിയ ഓൺലൈൻ വിൽപ്പന പ്ലാറ്റ്ഫോമുകളും നിരീക്ഷിക്കണമെന്നും അന്വേഷണ സംഘം നിർദേശിച്ചു.