മെൽബൺ: കീസ്ബറോ സെക്കൻഡറി കോളേജിലെ പ്രിൻസിപ്പലിനെ ഒപ്പം ജോലി ചെയ്യുന്ന അധ്യാപകൻ കുത്തിയതായി ആരോപണം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കീസ്ബറോ സെക്കൻഡറി കോളേജിലെ അക്കേഷ്യ കാമ്പസിലെ പ്രിൻസിപ്പൽ ആരോൺ സൈക്‌സും ഒരു സഹപ്രവർത്തകനും തമ്മിലുള്ള സംഘർഷത്തിലാണ് പ്രിന്ഡസിപ്പലിന് കുത്തേറ്റത്.
സൈക്‌സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിക്ടോറിയ പോലീസ് പറഞ്ഞു.
മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും രാത്രി അയച്ച കത്തിൽ, കീസ്ബറോ അസിസ്റ്റന്റ് പ്രിൻസിപ്പൽമാരായ റിച്ചാർഡ് ഹേസ്റ്റിംഗ്‌സും നതാലി ഫോഡും സംഭവത്തെ വ്യസനകരമെന്ന് പറയുകയും ആരോൺക്ക് ഉടൻ തന്നെ അടിയന്തര മെഡിക്കൽ സഹായം ലഭിച്ചു, ഇപ്പോൾ അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്ന് വിശദമാക്കുകയും ചെയ്തു . കൂടാതെ, വിദ്യാർത്ഥികൾ ആരും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും, പ്രതിയായ അധ്യാപകൻ പോലീസ് കസ്റ്റഡിയിലാണെന്നും ഇനി ഒരിക്കലും സ്കൂൾ പരിസരത്തേക്ക് വരില്ലെന്നും അധികൃതർ വ്യക്തമാക്കി.
പോലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം സംഭവത്തിൽ ഉൾപ്പെട്ടവർ തമ്മിൽ പരിചയം ഉള്ളവരാണെന്ന് അറിയിച്ചു. കുത്തേറ്റ പരിക്ക് ജീവൻ ഭീഷണിയല്ല.