മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ വിനോദസഞ്ചാര കേന്ദ്രമായ ഫിലിപ്പ് ഐലൻഡിലെ (Phillip Island) ലിറ്റിൽ പെൻഗ്വിൻ (Little Penguin) കോളനിയിൽ ആദ്യമായി എച്ച്5എൻ1 പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് ഒരു പെൻഗ്വിൻ ചത്തതായി വിക്ടോറിയ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഗ്രഹാം കുക്ക് സ്ഥിരീകരിച്ചു. ലോകപ്രശസ്തമായ 'പെൻഗ്വിൻ പരേഡ്' നടക്കുന്ന പ്രധാന മേഖലയ്ക്ക് പുറത്താണ് ചത്ത പെൻഗ്വിനെ കണ്ടെത്തിയത്.
ഈസ്റ്റ് ഗിപ്സ്‌ലാൻഡിലെ ലേക്‌സ് എൻട്രൻസ്, മോണിംഗ്‌ടൺ പെനിൻസുലയിലെ ഡ്രോമാന എന്നിവിടങ്ങളിൽ ചത്ത ഗ്രേറ്റ് ക്രസ്റ്റഡ് ടേൺ (Great Crested Tern) പക്ഷികളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വിക്ടോറിയയിൽ സ്ഥിരീകരിച്ച മൊത്തം പക്ഷിപ്പനി കേസുകളുടെ എണ്ണം 74 ആയി ഉയർന്നു. വരാനിരിക്കുന്ന വസന്തകാല പ്രജനന സീസണിൽ പക്ഷികൾ കൂട്ടമായി ഒത്തുചേരുന്നത് രോഗവ്യാപനം അതിവേഗത്തിലാക്കുമെന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നുണ്ട്. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരം ഫിലിപ്പ് ഐലൻഡിലെയും സെന്റ് കിൽഡയിലെയും ലിറ്റിൽ പെൻഗ്വിനുകൾക്കുള്ള പ്രത്യേക വാക്സിനേഷൻ പദ്ധതി തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.