സിഡ്നി: ഓസ്ട്രേലിയയിലെ ഏറ്റവും പഴക്കമേറിയ സർവ്വകലാശാലകളിലൊന്നായ സിഡ്‌നി സർവകലാശാലയിൽ ആഭ്യന്തര വിദ്യാർത്ഥികളേക്കാൾ കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ. സർവ്വകലാശാലയുടെ 170 വർഷത്തെ ചരിത്രത്തിലാദ്യമായാണ് വിദേശ വിദ്യാർത്ഥികളുടെ എണ്ണം സ്വദേശികളായ വിദ്യാർത്ഥികളേക്കാൾ വർധിക്കുന്നത്.
ദി ഓസ്‌ട്രേലിയൻ പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഡാറ്റ അനുസരിച്ച് കഴിഞ്ഞ വർഷം കാമ്പസിലെ വിദ്യാർത്ഥികളിൽ 51 ശതമാനം വിദേശികളായിരുന്നു എന്നാണ്. അതായത് 35,727 ഓസ്‌ട്രേലിയൻ വിദ്യാർത്ഥികളും 39,725 അന്താരാഷ്ട്ര വിദ്യാർത്ഥികളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. അതേസമയം, ഇതുവഴി വിദേശ വിദ്യാർത്ഥി ഫീസ് ഇനത്തിൽ $1.6 ബില്യൺ ആണ് നേടിയത്.
സിഡ്നി സർവ്വകലാശാലയിൽ മാത്രമല്ല, രാജ്യത്തെ പ്രധാന സർവ്വകലാശാലകളിലെല്ലാം വിദേശവിദ്യാർത്ഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ, 46 ശതമാനം വിദ്യാർത്ഥികൾ അന്തർദ്ദേശീയ വിദ്യാർത്ഥികളായിരുന്നു, പെർത്തിലെ മർഡോക്ക് സർവകലാശാലയിൽ 45 ശതമാനം വിദ്യാർത്ഥികളുണ്ടായിരുന്നു. മെൽബൺ സർവകലാശാലയിൽ 43 ശതമാനവും ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ 40 ശതമാനവും ക്വീൻസ്‌ലാൻഡ് സർവകലാശാലയിൽ 39 ശതമാനവും വിദേശവിദ്യാർത്ഥികളുടെ എണ്ണം രേഖപ്പെടുത്തി. ഓസ്‌ട്രേലിയയിലെ ഗ്രൂപ്പ് ഓഫ് എയ്റ്റ് ഗവേഷണ സർവകലാശാലകളിൽ, വിദേശ വിദ്യാർത്ഥികൾ എൻറോൾമെന്റുകളുടെ മൂന്നിലൊന്ന് മുതൽ പകുതി വരെ വരുമെന്നാണ് കണക്ക്.