ഓസ്‌ട്രേലിയയിൽ നടക്കുന്ന വനിതാ ഏഷ്യൻ കപ്പ് ടൂർണമെന്റിനിടെ അഞ്ച് ഇറാൻ ഫുട്ബോൾ താരങ്ങൾ ടീം ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടത് വലിയ വാർത്തയായിരിക്കുകയാണ്. ഇവർ നിലവിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിന്റെ സംരക്ഷണയിലാണ്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇറാൻ സർക്കാർ ഈ താരങ്ങളെ 'യുദ്ധകാല ദ്രോഹികൾ' എന്ന് മുദ്രകുത്തിയിരുന്നു. ഇവർ തിരികെ ഇറാനിലെത്തിയാൽ വധശിക്ഷയോ തടവോ നേരിടേണ്ടി വരുമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ഭയപ്പെടുന്നത്.
ഈ സാഹചര്യത്തിൽ താരങ്ങളെ നിർബന്ധപൂർവ്വം തിരിച്ചയക്കരുതെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. "ഓസ്‌ട്രേലിയ വലിയൊരു മാനുഷിക തെറ്റാണ് ചെയ്യുന്നത്. അവർക്ക് അഭയം നൽകണം. ഓസ്‌ട്രേലിയ തയ്യാറല്ലെങ്കിൽ അമേരിക്ക അവരെ സ്വീകരിക്കാൻ തയ്യാറാണ്," എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു.
ഇറാന്റെ ക്യാപ്റ്റൻ സെഹ്‌റ ഖൻബാരി ഉൾപ്പെടെയുള്ള അഞ്ച് താരങ്ങൾക്ക് സുരക്ഷ നൽകണമെന്ന് മുൻ ഇറാൻ ഷായുടെ മകൻ റെസ പഹ്‌ലവിയും ഓസ്‌ട്രേലിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫിലിപ്പീൻസിനെതിരായ അവസാന മത്സരത്തിന് ശേഷം 'ഞങ്ങളുടെ പെൺകുട്ടികളെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി കാണികളും തെരുവിലിറങ്ങിയിരുന്നു.