മെൽബൺ: ഓസ്‌ട്രേലിയയിൽ വംശീയ വിദ്വേഷവും യഹൂദ വിരുദ്ധതയും തടയുന്നതിന്റെ ഭാഗമായി ഈ വർഷത്തെ ആദ്യ പാദത്തിൽ മാത്രം ലക്ഷക്കണക്കിന് വ്യാജ-വിദ്വേഷ വീഡിയോകൾ നീക്കം ചെയ്തതായി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്. രാജ്യത്ത് ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന 'റോയൽ കമ്മീഷൻ ഓൺ ആന്റിസെമിറ്റിസം ആൻഡ് സോഷ്യൽ കോഹെഷൻ' ( സമിതിക്ക് മുൻപാകെയാണ് ടിക് ടോക് തങ്ങളുടെ സുരക്ഷാ നടപടികൾ വിശദീകരിച്ചത്. ഒക്ടോബർ 7-ലെ ഹമാസ്-ഇസ്രായേൽ യുദ്ധത്തിന് ശേഷം പ്ലാറ്റ്‌ഫോമിൽ യഹൂദ വിരുദ്ധ ഉള്ളടക്കങ്ങൾ വൻതോതിൽ വർദ്ധിച്ചതായി കമ്മീഷൻ നേരത്തെ കണ്ടെത്തിയിരുന്നു.
ടിക് ടോക്കിന്റെ ഗ്ലോബൽ പോളിസി ഹെഡ് സക്കറി ഹെക്റ്റ് ( കമ്മീഷന് നൽകിയ മൊഴി പ്രകാരം, ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുൻപ് തന്നെ 98 ശതമാനം ഹാനികരമായ വീഡിയോകളും ഓട്ടോമേറ്റഡ് എഐ മോഡറേഷൻ ടൂളുകൾ വഴി പ്ലാറ്റ്‌ഫോമിൽ നിന്നും നീക്കം ചെയ്യുന്നുണ്ട്. ഹോളോകോസ്റ്റ് നിഷേധം , യഹൂദർക്കെതിരായ വിദ്വേഷ ഗൂഢാലോചനകൾ എന്നിവ കമ്പനിയുടെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് പ്രകാരം പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. 2025-ൽ ഓസ്‌ട്രേലിയയിൽ നിന്നും പോസ്റ്റ് ചെയ്ത 33.6 കോടി വീഡിയോകളിൽ 2,70,000-ത്തിലധികം വീഡിയോകളാണ് ചട്ടലംഘനത്തിന്റെ പേരിൽ ടിക് ടോക് പൂർണ്ണമായി നീക്കം ചെയ്തത്.
ഉപഭോക്താക്കൾ പരാതി നൽകുമ്പോൾ വിദ്വേഷ ഉള്ളടക്കങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിൽ എക്സ് , മെറ്റാ എന്നിവയെ അപേക്ഷിച്ച് ടിക് ടോക് ഏറെ മുന്നിലാണെന്ന് 'ഓൺലൈൻ ഹേറ്റ് പ്രിവൻഷൻ ഇൻസ്റ്റിറ്റ്യൂട്ട്' നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ടിക് ടോക്കിൽ റിപ്പോർട്ട് ചെയ്ത പോസ്റ്റുകളിൽ 64 ശതമാനവും നീക്കം ചെയ്യപ്പെട്ടപ്പോൾ, ഫേസ്ബുക്കിൽ 54 ശതമാനവും എക്സിൽ വെറും 24 ശതമാനവും മാത്രമാണ് നീക്കം ചെയ്തത്. എന്നാൽ ചില സാഹചര്യങ്ങളിൽ എഐ മോഡറേറ്റർമാർ വിദ്വേഷമെന്ന് കണ്ടെത്തി ബ്ലോക്ക് ചെയ്യുന്ന വീഡിയോകൾ, ഉപഭോക്താക്കളുടെ അപ്പീലിന്മേൽ ഹ്യൂമൻ മോഡറേറ്റർമാർ (മനുഷ്യർ) അബദ്ധത്തിൽ വീണ്ടും പുനഃസ്ഥാപിക്കാറുണ്ടെന്നും അത്തരം വീഴ്ചകളിൽ ജീവനക്കാർക്ക് കൂടുതൽ പ്രത്യേക പരിശീലനം നൽകുമെന്നും സക്കറി ഹെക്റ്റ് കമ്മീഷനെ അറിയിച്ചു. വരും ദിവസങ്ങളിൽ ഗൂഗിളിന്റെ യൂട്യൂബും കമ്മീഷന് മുൻപിൽ ഹാജരാകും.