ഹോബാർട്ട്: ടാസ്മാനിയയിലെ അടിയന്തര ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനായി 2026-27 സംസ്ഥാന ബജറ്റിൽ 776.6 മില്യൺ ഡോളർ (ഏകദേശം 77.6 കോടി ഡോളർ) അനുവദിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി ബ്രിഡ്ജറ്റ് ആർച്ചറാണ് ഈ വൻ തുകയുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ആംബുലൻസ് ജീവനക്കാരുടെ സുസ്ഥിരത ഉറപ്പാക്കാനും കൂടുതൽ അത്യാധുനിക സൌകര്യങ്ങളുള്ള വാഹനങ്ങൾ സജ്ജമാക്കാനും ഈ തുക വിനിയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിവർഷം ശരാശരി 1,05,000 അടിയന്തര ഫോൺ കോളുകളോടാണ് സംസ്ഥാനത്തെ ആംബുലൻസ് വിഭാഗം നിലവിൽ പ്രതികരിക്കുന്നത്.
മുൻ വർഷങ്ങളിലെ ബജറ്റ് വിഹിതത്തെ അപേക്ഷിച്ച് വലിയൊരു വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25 ബജറ്റിൽ ആംബുലൻസ് സർവീസുകൾക്കായി 166.9 മില്യൺ ഡോളറാണ് മാറ്റിവെച്ചിരുന്നത്. പുതിയ പ്രഖ്യാപനപ്രകാരം അടുത്ത നാല് വർഷത്തേക്ക് ശരാശരി 194 മില്യൺ ഡോളർ വീതം പ്രതിവർഷം സംസ്ഥാനത്തെ അടിയന്തര ചികിത്സാ രംഗത്തിനായി ലഭിക്കും. ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ കൊണ്ടുവന്ന 'റാംപിങ് നിരോധനം' (Ramping ban) വഴി 2026 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം 30,410 മണിക്കൂറുകൾ ലാഭിക്കാൻ സാധിച്ചതായും സർക്കാർ അവകാശപ്പെടുന്നു.
സംസ്ഥാനത്തെ പാരാമെഡിക്സ് ജീവനക്കാർ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് കടുത്ത സമരവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ പുതിയ ബജറ്റ് പ്രഖ്യാപനം. ജീവനക്കാരുടെ കുറവ് മൂലം കടുത്ത മാനസിക സമ്മർദ്ദത്തിലാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി കേൾക്കാൻ തയ്യാറാകണമെന്നും ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി സർവീസസ് യൂണിയൻ (HACSU) സെക്രട്ടറി റോബി മൂർ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ ക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ഒരുപോലെ പരിഗണിക്കുന്നതാണ് പുതിയ ബജറ്റെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രി, വരും ദിവസങ്ങളിൽ പൂർണ്ണ ബജറ്റ് വിവരങ്ങൾ പുറത്തുവിടുമെന്നും അറിയിച്ചു.