; ഭവന നിർമ്മാണ മേഖലയിൽ കനത്ത പ്രതിസന്ധി  Steve Doig/ Unsplash
Tasmania

പലിശനിരക്ക് വർദ്ധന ടാസ്മാനിയയ്ക്ക് തിരിച്ചടിയാകും; ഭവന നിർമ്മാണ മേഖലയിൽ പ്രതിസന്ധിയെന്ന്

പലിശനിരക്ക് വർദ്ധിപ്പിക്കണമെന്ന നിലപാടിനെ അഞ്ച് അംഗങ്ങൾ പിന്തുണച്ചപ്പോൾ നാല് പേർ ഇതിനെ എതിർത്തു.

Elizabath Joseph

ഹോബാർട്ട്: ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് (RBA) പലിശനിരക്ക് 4.1 ശതമാനമായി ഉയർത്തിയത് ടാസ്മാനിയയിലെ ഭവന പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് ഹൗസിംഗ് ഇൻഡസ്ട്രി അസോസിയേഷൻ (HIA) മുന്നറിയിപ്പ് നൽകി. പലിശനിരക്ക് വർദ്ധിപ്പിക്കണമെന്ന നിലപാടിനെ അഞ്ച് അംഗങ്ങൾ പിന്തുണച്ചപ്പോൾ നാല് പേർ ഇതിനെ എതിർത്തു. വായ്പാ നിരക്കുകൾ ഉയരുന്നത് പുതിയ വീടുകളുടെ നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് വീടുകളുടെ ലഭ്യത കുറയ്ക്കാൻ കാരണമാകുമെന്നും ടാസ്മാനിയൻ ഡിവിഷൻ പ്രതിനിധി ബെഞ്ചമിൻ പ്രൈസ് പറഞ്ഞു.

ടാസ്മാനിയയിൽ വീടുകളുടെ ക്ഷാമം അതിരൂക്ഷമായ സമയത്തുള്ള ഈ പലിശ വർദ്ധനവ് പുതിയ നിർമ്മാണങ്ങളെ മന്ദഗതിയിലാക്കും. വായ്പയെടുക്കാനുള്ള ചെലവ് കൂടുന്നതോടെ വിപണിയിൽ പുതിയ വീടുകൾ കുറയുകയും ഇത് വാടക വർദ്ധനവിനും വീടുകളുടെ വില കൂടുന്നതിനും കാരണമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ ജൂലൈ ഒന്നിന് കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്ന 'ഫസ്റ്റ് ഹോം ഓണേഴ്‌സ് ഗ്രാന്റ്' (First Home Owners Grant) നിലവിലെ നിരക്കിൽ തന്നെ തുടരാൻ ടാസ്മാനിയൻ സർക്കാർ തയ്യാറാകണമെന്ന് പ്രൈസ് ആവശ്യപ്പെട്ടു. ചുവപ്പുനാട ഒഴിവാക്കി നിർമ്മാണാനുമതി വേഗത്തിലാക്കുകയാണ് ഭവന വിപണിയെ സഹായിക്കാൻ സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ഇതുവരെ 8,000-ത്തോളം കുടുംബങ്ങൾ ആദ്യമായി വീട് വാങ്ങിയതായി ടാസ്മാനിയൻ ട്രഷറർ എറിക് അബെറ്റ്സ് അറിയിച്ചു. 2025-26 കാലയളവിൽ ഗ്രാന്റ് തുക 30,000 ഡോളറായി സർക്കാർ ഉയർത്തിയിരുന്നു. ഇത്തരം ആനുകൂല്യങ്ങൾ ടാസ്മാനിയൻ യുവാക്കൾക്ക് സ്വന്തം വീട് എന്ന സ്വപ്നം വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും പലിശനിരക്ക് വർദ്ധന സാധാരണക്കാരുടെ ബജറ്റിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ജനങ്ങൾ.

SCROLL FOR NEXT